TOP NEWS| മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കും, കൂടിയ മരണനിരക്ക്; നിപ വൈറസ് സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ കേരളം
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കും, കൂടിയ മരണനിരക്ക്; നിപ വൈറസ് സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ കേരളം
കോഴിക്കോട്: സംസ്ഥാനത്തു വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ അതീവ ജാഗ്രത. 2018 മേയില്‍ കോഴിക്കോട്ടാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്. നഴ്സ് ലിനിയടക്കം ഇരുപതോളം പേർ അന്നു മരണത്തിന് കീഴടങ്ങി. ഇതില്‍ രണ്ടു മരണം മലപ്പുറം ജില്ലയിലായിരുന്നു.
പഴംതീനി വവ്വാലുകളില്‍ നിന്നാണു രോഗം പടര്‍ന്നത്. ജൂണ്‍ 30നു നിപാ മുക്തമായി 2 ജില്ലകളെയും പ്രഖ്യാപിച്ചു. 2019 ജൂണില്‍ കൊച്ചിയില്‍ 23 കാരനായ വിദ്യാര്‍ഥിക്ക് സ്ഥിരീകരിച്ചെങ്കിലും മരണമുണ്ടായില്ല. മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന മാരക വൈറസാണ് നിപ.
മരണനിരക്ക് കൂടുതലാണ് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. മലേഷ്യയിലെ സുങകായ് നിപ എന്ന സ്ഥലത്താണ് ഈ വൈറസിനെ ആദ്യം കണ്ടെത്തുന്നത്. മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കോ മൃഗങ്ങളില്‍നിന്നു മൃഗങ്ങളിലേക്കോ, മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കോ പടരാം.
അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ടേക്കു തിരിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജും മുഹമ്മദ് റിയാസും കോഴിക്കോട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ആരോഗ്യമന്ത്രി പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ഗെസ്റ്റ്ഹൗസിലും മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ഉച്ചയ്ക്കു കലക്‌റേറ്റിലും ചേരും.