DRDO വികസിപ്പിച്ച 2-DG കോവിഡ് മരുന്ന് വാങ്ങാൻ സർക്കാർ; WHO അംഗീകരിച്ചിട്ടില്ലാത്ത മരുന്ന് രോഗികളില്‍ പരീക്ഷിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍
തിരുവനന്തപുരം: ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ കോവിഡ് മരുന്ന് 2– ഡിജി വാങ്ങാനുളള സംസ്ഥാന തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത മരുന്ന് രോഗികളില്‍ പരീക്ഷിക്കരുതെന്നാണ് ആവശ്യം. എന്നാല്‍ പുതിയ മരുന്ന് രോഗതീവ്രത കുറയ്ക്കുമെന്നാണ് ഡിആര്‍ഡിഒ അറിയിച്ചിരിക്കുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഒാര്‍ഗനൈസേഷന്‍ വികസിപ്പിച്ച 2 ഡയോക്സി ഡി ഗ്ളൂക്കോസ് എന്ന പുതിയ കോവിഡ് മരുന്ന് വാങ്ങാന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ലോകാരോഗ്യസംഘടനയോ സിഡിസിയോ മരുന്ന് അംഗീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പരീക്ഷണ ഫലങ്ങള്‍ ഒരു അംഗീകൃത ജേണലിലും പ്രസിദ്ധീകരിച്ചിട്ടില്ല.
ഡി ആര്‍ ഡി ഒയുടെ ഉപസ്ഥാപനമായ ന്യൂക്ളിയര്‍ മെഡിസിന്‍ ആന്‍ഡ് അലയഡ് സയന്‍സസും സ്വകാര്യ സ്ഥാപനമായ ഡോ റെഡ്ഢീസ് ലബോറട്ടറീസും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചത്. മരുന്ന് നല്കിയ കോവിഡ് രോഗികളില്‍ മററുളളവരെ അപേക്ഷിച്ച് രണ്ടര ദിവസത്തിനു മുന്‍പേ ലക്ഷണങ്ങള്‍ കുറഞ്ഞു തുടങ്ങിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
