
സുനാമി മുന്നറിയിപ്പ്: ജപ്പാനിലുടനീളം 900,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ നിര്‍ദേശം
ടോക്കിയോ: സുനാമി മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിലുടനീളം 900,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ നിര്‍ദേശം നൽകിയതായി ജപ്പാനിലെ അഗ്നിശമന, ദുരന്തനിവാരണ ഏജൻസി അറിയിച്ചു. ജപ്പാന്‍റെ പസഫിക് തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന വടക്ക് ഹൊക്കൈഡോ മുതൽ തെക്ക് ഒക്കിനാവ വരെയുള്ള 133 മുനിസിപ്പാലിറ്റികളിലെ താമസക്കാര്‍ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എത്ര പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന കാര്യത്തിൽ അധികൃതര്‍ വ്യക്തത നൽകിയിട്ടില്ല
പ്രദേശത്ത് ഇതുവരെ, ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല.അതേസമയം, 50 സെന്‍റിമീറ്റർ (1.6 അടി) ഉയരമുള്ള സുനാമി തിരമാല ഇഷിനോമാകിയിൽ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു – ബുധനാഴ്ചത്തെ ഭൂകമ്പത്തിനുശേഷം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഉയർന്ന തിരമാലയാണിത്. ഒരു ദിവസത്തിലധികം നീണ്ട് നിൽക്കുന്ന സുനാമി പ്രതീക്ഷിക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാരംഭ ഭൂകമ്പത്തിന് ശേഷവും സുനാമി തിരമാലകളും അനുബന്ധ അപകടങ്ങളും നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകൾ ജാഗ്രത പാലിക്കണമെന്ന് ഏജൻസി സൂചിപ്പിച്ചു.ഭൂകമ്പത്തിന് ശേഷവും 24 മണിക്കൂറിലധികം അപകട സാധ്യത തുടരുമെന്നും തീരപ്രദേശങ്ങൾ ഒഴിവാക്കാനും ഔദ്യോഗിക അപ്‌ഡേറ്റുകൾ പ്രകാരം ജാഗ്രത പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. പ്രാരംഭ തിരമാല 30 സെന്‍റി മീറ്ററിലെത്തിയ ഹോക്കൈഡോ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ആളുകൾ കാറിലോ കാൽനടയായോ ഉയർന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
