ഹാലോവീൻ ആഘോഷം തികഞ്ഞ പൈശാചികത: ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പുമായി മുൻ സാത്താന്യ ആരാധകൻ

0

ന്യൂയോര്‍ക്ക്: പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങള്‍ ഒരുങ്ങുന്ന വേളയില്‍, ഹാലോവീന്‍ ആഘോഷം ഇരുട്ടിന്റെ ശക്തികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതിന് സമാനമാണെന്ന്‍ സാത്താന്‍ ആരാധന വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ സാത്താന്‍ ആരാധകന്റെ മുന്നറിയിപ്പ്. ഹാലോവീന്‍ ആഘോഷം സാത്താനൊപ്പം ഒരു രാത്രി ചെലവഴിക്കുന്നത് പോലെയാണെന്നു സാത്താന്‍ ആരാധന ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജോണ്‍ റാമിറെസ് പറയുന്നു. അസ്ഥികൂടങ്ങൾ, പേടിപ്പെടുത്തുന്ന രൂപങ്ങൾ എന്നിവ ഉപയോഗിച്ചും കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചുമാണ് ഹാലോവീന്‍ ആഘോഷം കൊണ്ടാടാറുള്ളത്. തന്റെ എട്ടാമത്തെ വയസ്സില്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം സാത്താന്‍ ആരാധനയില്‍ പങ്കുകൊണ്ട റാമിറെസ്, ഹാലോവീന്‍ ആഘോഷം ആത്മീയതയുടെ തളര്‍ച്ചയാണെന്നും അതിനാല്‍ ക്രൈസ്തവര്‍ ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

യേശുവിന്റെ തിരുവെഴുത്തുകളില്‍ പിശാചിനെ നിസ്സാരനായി കാണുന്നില്ലെന്നും, വിശ്വാസികള്‍ വിവേചനബുദ്ധിയോടെ സാത്താനെതിരെ സുസജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. സാത്താന്‍ ആരാധനവിട്ട് ക്രിസ്തുവില്‍ പുതുജീവിതം ആരംഭിച്ച റാമിറസ് അമേരിക്കയില്‍ ഇവാഞ്ചലിക്കല്‍ കൂട്ടായ്മയുടെ കീഴില്‍ സ്വന്തം മിനിസ്ട്രിയും, ശുശ്രൂഷകളുമായി കഴിയുകയാണിപ്പോള്‍. ഹാലോവീന്‍ ആഘോഷത്തേക്കുറിച്ച് ‘ചര്‍ച്ച് ഓഫ് സാത്താന്‍’ സംഘടനയുടെ സ്ഥാപകനായ അന്റോണ്‍ ലാവെ പറഞ്ഞിട്ടുള്ളതും റാമിറസ് ചൂണ്ടിക്കാട്ടി. “ഓരോ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കും ഞാന്‍ നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നു. ബുദ്ധനോ, മുഹമ്മദിനോ അല്ല, ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കാണ് ഞാന്‍ നന്ദി പറയുന്നത്. കാരണം ഓരോ വര്‍ഷവും ഒരു രാത്രി സാത്താനൊപ്പം ചിലവഴിക്കുവാന്‍ അവര്‍ അവരുടെ കുട്ടികളെ അനുവദിക്കുന്നു, അതാണ്‌ ഹാലോവീന്‍ ആഘോഷം” – എന്നാണ് അന്റോണ്‍ ലാവെ പറഞ്ഞിട്ടുള്ളത്.

സ്വന്തം കുട്ടികളുടെ വ്യക്തിത്വം മാറ്റി അവരെ വേഷം കെട്ടിച്ച് അവരുടെ ആത്മീയത ബലികഴിച്ചതിന് സാത്താന്‍ കൂട്ടായ്മയുടെ സ്ഥാപകന്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് നന്ദിപറയുകയാണെന്ന് റാമിറസ് ചൂണ്ടിക്കാട്ടി. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് യേശുവിനെ തള്ളിപ്പറയുന്നത് പോലെയാണെന്നും റാമിറസ് പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം റാമിറസ് ന്യൂയോര്‍ക്കിലെ തന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒരു ലക്ഷത്തോളം ഡോളര്‍ വിലവരുന്ന സാത്താനിക സാമഗ്രികള്‍ നീക്കം ചെയ്തിരുന്നു.

അതേസമയം പൈശാചികമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കു മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കേ പിശാചുക്കളുടെയും, പേടിപ്പെടുത്തുന്ന ജീവികളുടേയും വേഷമണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള ഉദ്യമത്തിലാണ് പാശ്ചാത്യ സഭകള്‍. ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുവാന്‍ മാതാപിതാക്കൾ മുൻ കരുതലുകൾ എടുക്കേണ്ടതുണ്ട്‌.

You might also like