
ആഗോള ഇന്ധന വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് അമേരിക്കയുടെ അനുമതി
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ആഗോള ഇന്ധന വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് അമേരിക്കയുടെ അനുമതി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെയും വാണിജ്യ കരാറുകളുടെയും ഭാഗമായാണ് ഈ താത്കാലിക ഇളവ്. 30 ദിവസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയെ ‘മികച്ച പങ്കാളി’ എന്ന് വിശേഷിപ്പിച്ചാണ് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കണമെന്ന അമേരിക്കയുടെ അഭ്യർഥന ഇന്ത്യ മുൻകാലങ്ങളിൽ മാനിച്ചിട്ടുണ്ട്.
നിലവിലെ ആഗോള ഊർജ പ്രതിസന്ധി മറികടക്കാൻ ഇത്തരമൊരു നടപടി അത്യാവശ്യമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റ അറിയിച്ചു. ഇതിനകം കടലിൽ എത്തിയ റഷ്യൻ എണ്ണ ശേഖരം വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇത് റഷ്യൻ ഭരണകൂടത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.
