നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

0

ഒനിറ്റ്ഷ: നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ഒനിറ്റ്ഷ അതിരൂപതാംഗമായ വൈദികന് മോചനം. മെയ് 15 ന് തട്ടിക്കൊണ്ടുപോയ ഫാ. ബേസിൽ ഗ്ബുസുവോ എന്ന വൈദികനാണ് മോചിതനായിരിക്കുന്നത്. 2024-ൽ ഇതുവരെ തട്ടിക്കൊണ്ടുപോകലിനു ഇരയാകുന്ന നാലാമത്തെ നൈജീരിയൻ വൈദികനാണ്. ദൈവത്തോടുള്ള നന്ദി അര്‍പ്പിച്ചുക്കൊണ്ടാണ് മോചന വാര്‍ത്ത പുറംലോകത്തെ അറിയിക്കുന്നതെന്ന് ഒനിറ്റ്ഷ രൂപത പ്രസ്താവിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയവർ എട്ട് ദിവസങ്ങള്‍ക്ക് ശേഷം മെയ് 23-ന് അർദ്ധരാത്രിയോടെ ഉഫുമയ്ക്ക് സമീപമുള്ള സ്ഥലത്ത് ഉപേക്ഷിക്കുകയായിരിന്നു.

പരിശുദ്ധ കന്യകാമറിയത്തിനും വൈദികനു മോചനം നേടിയെടുക്കാൻ ഇടപെടല്‍ നടത്തിയ നൈജീരിയൻ സംസ്ഥാനമായ അനമ്പ്രയുടെ അധികാരികൾക്കും ഒനിറ്റ്ഷ അതിരൂപത നന്ദി അര്‍പ്പിച്ചു. വൈദികന്റെ മോചനത്തിനായി പ്രാർത്ഥിച്ചവർക്ക് നന്ദി അര്‍പ്പിക്കുകയാണെന്നു അതിരൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് വലേരിയൻ പറഞ്ഞു. അതേസമയം നൈജീരിയയില്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടര്‍ക്കഥയാണ്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയിലെ അദാമാവ സംസ്ഥാനത്തെ യോള രൂപതാംഗമായ ഫാ. ഒലിവർ ബൂബ എന്ന വൈദികനെ മെയ് 21 ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരിന്നു. അദ്ദേഹത്തെ കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല.

You might also like