അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നവംബര്‍ ഒന്നിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

0

കാസര്‍കോട്: അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നവംബര്‍ ഒന്നിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അതിനുള്ള പ്രവര്‍ത്തനം നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് മടിക്കൈ എരിക്കുളത്ത് കെ.എം കുഞ്ഞിക്കണ്ണന്‍ സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. അതതു ദേശത്തുള്ള ജനങ്ങള്‍ക്കാണ് പ്രദേശത്ത്, എന്തു വികസനം വേണമെന്ന് പറയാന്‍ കഴിയുക. ജനകീയ ആസൂത്രണത്തിലൂടെ ജനങ്ങള്‍ അത് നിര്‍ദേശിക്കുന്നു. പിന്നീട് അത് തീരുമാനമായി നടപ്പാക്കുന്നു. നാടിന്റെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ കൂടുതല്‍ പദ്ധതികള്‍ നടപ്പില്‍ വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരവും പണവും നല്‍കി കേരളത്തില്‍ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക സര്‍ക്കാരായിട്ടാണ് അവ പ്രവര്‍ത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി തദ്ദേശ സ്ഥാപനങ്ങളാണ് മികച്ച പ്രവര്‍ത്തനം നടത്തേണ്ടത്. വലിയ വ്യക്തിശുചിത്വമുള്ള നമ്മുടെ നാട്ടില്‍ മാലിന്യം വലിച്ചെറിയുന്ന രീതിക്ക് അവസാനം ഉണ്ടാകണം. ജലാശയങ്ങള്‍ മാലിന്യക്കൂമ്പാരമാകുന്നുണ്ട്. അവ മറികടക്കാനുള്ള മുന്‍കൈ തദ്ദേശ സ്ഥാപനങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു

You might also like