TOP NEWS| ആഫ്രിക്കൻ രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹം വൻ ആശങ്കയിൽ; മിഷനറിമാർ കൊല്ലപ്പെടുകയും തട്ടിക്കൊണ്ടു പോകപ്പെടുകയും ചെയുന്നു

0


അബൂജ: വൈദികരും സന്യസ്തരും കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടു പോകപ്പെടുകയോ മറ്റുതരത്തിൽ പീഡിപ്പിക്കപ്പെടുകയോ ചെയ്യപ്പെടുന്ന ലോകത്തിലെ അനേക രാജ്യങ്ങളിൽ നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ മുൻപന്തിയിലാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ്.

അങ്കോള, ബുർക്കിന ഫാസോ, സൗത്ത് സുഡാൻ, നൈജീരിയ, കാമറൂൺ, മാലി തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരം പീഡനം കൂടുതലായും അരങ്ങേറുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. നവംബർ പത്താംതീയതി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം കുറഞ്ഞത് 17 സഭാ നേതാക്കൾ കൊല്ലപ്പെട്ടുവെന്നും ഇരുപതു പേര്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായതായും പരാമര്‍ശമുണ്ട്.

ലോകത്തുടനീളം വൈദികരും സന്യസ്തരും ഇത്തരം ആക്രമണങ്ങൾക്ക് കൂടുതൽ ഇരയായി മാറുന്നുവെന്നുള്ളത് ആശങ്കാജനകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വൈദികനോ സന്യാസിനിയോ ആയിരിക്കുകയെന്നത് സുരക്ഷിതത്വം നല്കുന്ന കാര്യമല്ലായെന്നും അവർ പലപ്പോഴും കൂടുതലായി ആക്രമണത്തിന് ഇരകളാകുന്നുണ്ടെന്നും എ സി എൻ എക്സിക്യൂട്ടീവ് പ്രസിഡന്‍റായ തോമസ് ഹെയ്ൻ ഗെൽ ഡേൺ പറഞ്ഞു. ചിലപ്പോഴൊക്കെ സാമ്പത്തിക ലക്ഷ്യംവെച്ചാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നത്. പല രാജ്യങ്ങളിലും ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നൈജീരിയയിലെ സാഹചര്യം പ്രത്യേകമായി വിധം ഭയം ഉളവാക്കുന്നതാണ്. വ്യത്യസ്ഥ രീതിയിലും സാഹചര്യങ്ങളിലുമാണ് അക്രമ സംഭവങ്ങൾ അരങ്ങേറുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.

ആക്രമിക്കുന്നവരുടെ ഉദ്ദേശം പലപ്പോഴും സഭയുടെ പ്രവാചകശബ്ദത്തെ ഇല്ലാതാക്കുകയാണ്. കാരണം സഭ എപ്പോഴും അനീതിയെയും അക്രമത്തെയും എതിർത്തു സംസാരിക്കുന്നു. കയ്യേറ്റങ്ങളും പീഡനങ്ങളും മത സ്വാതന്ത്ര്യത്തിന് അഭാവവും വർധിച്ചു വരുന്നതായും തോമസ് ഹെയ്ൻ പറഞ്ഞു. സുരക്ഷിതമെന്ന് പറയാവുന്ന ഒരു സ്ഥലമോ സമയമോ ഇല്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുന്നത്. അത് അവരുടെ വീട്ടിൽവെച്ചോ ദേവാലയത്തിൽവച്ചോ അല്ലെങ്കിൽ വഴിയിൽവെച്ചോ ബാങ്കിൽ നിന്ന് ഇറങ്ങി വരുന്നതിനിടയിലോ നടന്നു പോകുന്നതിനിടയിലോ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലോ ഒക്കെയാകാമെന്നും തോമസ് ഹെയ്ൻ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 20നു പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ 23 എണ്ണവും ലോകമെമ്പാടും ഉയർന്ന മതപീഡന കേസുകളുള്ള 62 രാജ്യങ്ങളിൽ ഉൾപ്പെടുന്നുവെന്നു വ്യക്തമായിരിന്നു.

You might also like