ഗര്‍ഭഛിദ്ര നിരോധന കോടതി വിധി ദൈവീക തീരുമാനമാനമെന്ന് ട്രമ്പ്

0

വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ ജനതക്ക് അരനൂറ്റാണ്ടായി ലഭിച്ചിരുന്ന ഗർഭഛിദ്രത്തിനുള്ള ഭരണഘടനാവകാശം നീക്കം ചെയ്ത സുപ്രീം കോടതിയുടെ വിധി ദൈവീകി ഇടപെടലിന്റെ ഫലമാണെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്.

യു.എസ്. സുപ്രീം കോടതിയിലെ ഒമ്പതംഗ ജഡ്ജിമാരിൽ ആറ് പേർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ മൂന്നു പേരാണ് വിയോജന കുറിപ്പു രേഖപ്പെടുത്തിയത്. ആയിരങ്ങളുടെ പ്രാർത്ഥനക്കുത്തരമാണ് ഈ വിധിയിലൂടെ ലഭിച്ചിരക്കുന്നതെന്ന് ഫ്ളോറിഡാ ഗവർണ്ണർ ഡിസാന്റിസ് പറഞ്ഞു. ജൂൺ 24 വെള്ളിയാഴ്ച കോടതി വിധി പ്രഖ്യാപിച്ചതിനുശേഷം അമേരിക്കയിലെ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രമ്പ് തന്റെ അഭിപ്രായം പരസ്യമാക്കിയത്. ഈ വിധിയോടെ സംസ്ഥാനങ്ങൾക്കാണ് ഇനി ഗർഭഛിദ്രത്തെ സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നത്.

മുൻ പ്രസിഡന്റ് എന്ന നിലയിൽ ഗർഭഛിദ്രനിരോധനം നടപ്പാക്കുന്നതിന്‌ ഗ്രൗണ്ടു വർക്ക്‌ ആരംഭിച്ചത് ട്രമ്പിന്റെ കാലത്താണ്‌. ട്രമ്പ് നിയമിച്ച മൂന്ന് സുപ്രീം കോടതി ജഡ്ജിമാർ ട്രമ്പിന്റെ നിലപാടുകളെ പൂർണ്ണമായും അനുകൂലിക്കുന്നവരായിരുന്നു. “ഈ വിധിയുടെ ക്രെഡിറ്റ് ഞാൻ എടുക്കുന്നില്ല, ഇതു ദൈവീക തീരുമാനമാണ്” ട്രമ്പ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

സുപ്രീം കോടതി തീരുമാനം പാർട്ടിക്കു ഒരു പക്ഷേ ദോഷം ചെയ്യാമെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനും സാധ്യതയുണ്ടാകുമെന്നും ട്രമ്പ് സൂചന നൽകി. നവംബറിൽ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ വോട്ടർമാർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും പ്രവചിക്കാനാവില്ലെന്നും ട്രമ്പ് കൂട്ടിച്ചേർത്തു.

You might also like