26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട നിക്കരാഗ്വേ മെത്രാനെ ഉടനടി മോചിപ്പിക്കണമെന്ന് അമേരിക്ക

0

വാഷിംഗ്ടണ്‍ ഡി‌സി: നിക്കരാഗ്വേ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഗൂഡാലോചന കുറ്റം ചുമത്തി, പൗരത്വം റദ്ദ് ചെയ്ത് 26 വര്‍ഷത്തേ തടവിന് വിധിക്കപ്പെട്ട മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ ഉടനടി മോചിപ്പിക്കണമെന്നു അമേരിക്ക. ഭരണകൂടത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട 222 അംഗ സംഘത്തോടൊപ്പം ചേരാത്തതിനേത്തുടര്‍ന്നാണ് ബിഷപ്പ് അല്‍വാരസിന് 26 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. നിക്കരാഗ്വേ ഗവണ്‍മെന്റിന്റെ നടപടിയെ തങ്ങള്‍ അപലപിക്കുകയും മെത്രാനെ ഉടന്‍തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച തടവുകാരെ മോചിപ്പിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും, നിക്കരാഗ്വേന്‍ ഭരണകൂടത്തില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ക്ക് അത് പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒര്‍ട്ടേഗ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുകയും, അന്യായമായി ജയിലില്‍ അടക്കുകയും ചെയ്യുകയാണെന്ന ആരോപണം നേരത്തേതന്നെ ഉയര്‍ന്നിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ബിഷപ്പ് അല്‍വാരെസ് വീട്ടുതടങ്കലിലായിരുന്നു. നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അദ്ദേഹം ഇരയായി. 

2018 ഏപ്രില്‍ മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തിയ ഭരണകൂട നടപടിയെയും, പോലീസിന്റെ അടിച്ചമര്‍ത്തലിനേയും ബിഷപ്പ് റോളണ്ടോ അല്‍വാരെസ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികളില്‍ ക്രിസ്ത്യൻ സഭകൾ നിലപാട് കടുപ്പിച്ചിരിന്നതിനാല് ക്രിസ്‌ത്യാനികളും വൈദികരും മെത്രാന്‍മാരും അമേരിക്കയുടെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് ഒര്‍ട്ടേഗ ആരോപിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്.

You might also like