ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

0

ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം മാർച്ച് 21-നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

28 സംസ്ഥാനങ്ങളിൽ 19 സംസ്ഥാനങ്ങളിലും “ക്രിസ്ത്യാനികൾ അവരുടെ വിശ്വാസം ആചരിക്കുന്നതിന്റെ പേരിൽ ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ വർഷം മാർച്ച് 15 വരെ 122 ക്രിസ്ത്യാനികളെങ്കിലും മതപരിവർത്തനം നടത്തിയെന്ന തെറ്റായ ആരോപണങ്ങളിൽ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. അതേ കാലയളവിൽ, ക്രിസ്ത്യാനികൾക്കെതിരായ 161 അക്രമ സംഭവങ്ങൾ തങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യു.സി.എഫ്. അറിയിച്ചു.

ഏറ്റവും പുതിയ റിപ്പോർട്ടിൽ, മധ്യ ഇന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഢ് ക്രിസ്ത്യാനികൾക്ക് ഏറ്റവും മോശം സ്ഥലമായി മാറിയിരിക്കുകയാണ്. ഈ വർഷം മാർച്ച് പകുതി വരെ ക്രിസ്ത്യാനികൾക്കെതിരെ 47 അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് ക്രിസ്ത്യാനികൾക്കെതിരായ 36 അക്രമ സംഭവങ്ങൾ രേഖപ്പെടുത്തി രണ്ടാം സ്ഥാനത്താണ്.

2014-ൽ മോദി അധികാരത്തിൽ വരുമ്പോൾ ക്രിസ്ത്യാനികൾക്കെതിരെ 147 അക്രമങ്ങളാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2023-ൽ അത് 687-ലെത്തി. “ഇത് രാജ്യത്തെ ക്രിസ്‌ത്യാനികൾക്ക് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഭൂരിപക്ഷ സമുദായങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ള ഭരണ സമ്പ്രദായത്തിന്റെ പ്രത്യയശാസ്ത്രം ന്യൂനപക്ഷ സമുദായങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നുന്ന ഈ സാഹചര്യം സൃഷ്ടിച്ചു” യു.സി.എഫിന്റെ ദേശീയ കോ-ഓർഡിനേറ്റർ എ.സി മൈക്കൽ പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിൽ വ്യാപകമായ മതപരിവർത്തന വിരുദ്ധ നിയമം നടപ്പാക്കിയിട്ടുണ്ട്. പ്രാദേശിക പോലീസിന്റെ പിന്തുണയോടെ തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവരെ ഇരകളാക്കാൻ ഇത് ദുരുപയോഗം ചെയ്യുകയാണെന്ന് ക്രിസ്ത്യൻ നേതാക്കൾ ആരോപിക്കുന്നു. രാജ്യത്തെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം വളരെ ഭയാനകമാണെന്ന് റീജണൽ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) വക്താവ് ഫാദർ ജേക്കബ് ജി പാലക്കപ്പിള്ളി ചൂണ്ടിക്കാണിക്കുന്നു.

You might also like