സംഘര്‍ഷ ഭീതിയില്‍ പശ്ചിമേഷ്യ; ഇസ്രയേലിലേക്ക് റോക്കറ്റ് തൊടുത്ത് ഹിസ്ബുല്ല; ഇറാന്‍ ജയിക്കില്ലെന്ന് അമേരിക്ക

0

ജറുസലേം: ഇസ്രയേൽ- ഇറാൻ ബന്ധം വീണ്ടും ഏറ്റുമുട്ടലിന്റെ പടിവാതിൽക്കലെത്തിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭീതിയിൽ. ഇറാൻ ഇസ്രയേലിനെ ആക്രമിക്കുമെന്ന വാർത്തകൾക്കിടെ വെള്ളിയാഴ്ച രാത്രിയോടെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുല്ല റോക്കറ്റ് തൊടുത്ത് വിട്ടു. തെക്കൻ ലെബനനിൽ ഇസ്രയേലി സേന നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് റോക്കറ്റാക്രമണമെന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുല്ല പ്രസ്താവിച്ചു.

ഹിസ്ബുല്ലയുടെ റോക്കറ്റുകളെ ഇസ്രയേലിൻറെ അയേൺ ഡോം പ്രതിരോധിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിലുണ്ട്. കത്യുഷ റോക്കറ്റുകളാണെന്ന് തിരിച്ചറിഞ്ഞതായും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വക്താവും പ്രതികരിച്ചു. നേരത്തെ ഹിസ്ബുല്ലയുടെ ബോംബ് ഡ്രോണുകളും ഷെല്ലുകളും പ്രതിരോധിച്ചതായും അദേഹം വ്യക്തമാക്കി. 40 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യമാക്കി ഹിസ്ബുല്ല പ്രയോഗിച്ചതെന്നും ഐഡിഎഫ് അറിയിച്ചു.

ഇസ്രയേലുമായി യുദ്ധത്തിനിറങ്ങിയാൽ പരാജയപ്പെടുമെന്ന് ഇറാന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ താക്കീത്. ഇസ്രയേൽ സുരക്ഷക്കായി അമേരിക്ക രംഗത്തിറങ്ങുമെന്നും ബൈഡൻ വ്യക്തമാക്കി. കൂടുതൽ യുദ്ധകപ്പലുകളും പോർവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനും അമേരിക്ക നടപടി തുടങ്ങി. ഇറാനെ പിന്തിരിപ്പിക്കാൻ നയതന്ത്ര നീക്കവും ഊർജിതമാണ്.

ഇസ്രയേലിന്റെ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും യുദ്ധത്തിൽ ഇറാൻ വിജയിക്കില്ലെന്നുമാണ് വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബൈഡന്റെ പ്രതികരണം. ഉടൻ ആക്രമണ സാധ്യതയുണ്ടെന്ന യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് മുൻനിർത്തി ഇസ്രയേലിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ മന്ത്രിമാരുമായി സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇറാൻ ആക്രമണത്തിന്റെ സ്വഭാവം നോക്കിയാകും ഇസ്രായേലിന്റെ തിരിച്ചടിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് സെൻട്രൽ കമാന്റ് മേധാവി കഴിഞ്ഞ ദിവസം ഇസ്രയേലിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സഖ്യരാജ്യങ്ങൾ മുഖേന ഇറാനെ പിന്തിരിപ്പിക്കാനുള്ള നയതന്ത്ര നീക്കവും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്

You might also like