ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി.

0

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 39 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പില്‍ 27.78 ലക്ഷം പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

സെപ്തംബര്‍ 18ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 61.38 ശതമാനമായിരുന്നു പോളിങ്. 90 അംഗ നിയമസഭയിലെ 40 സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ ഒന്നിനാണ്.  ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ 3,502 പോളിങ് സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജമ്മു കശ്മീര്‍ പൊലിസും വ്യക്തമാക്കി.

നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹാമിദ് ഖറ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

ഉമര്‍ അബ്ദുല്ല ബുധ്ഗാമിലും ഗന്ദര്‍ബാലിലും മത്സരിക്കുന്നുണ്ട്. ബുധ്ഗാമിലും ഗന്ദര്‍ബാലിലും മത്സരിക്കുന്ന ഉമര്‍ അബ്ദുല്ല കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നാണ് വിലയിരുത്തല്‍.  മൂന്നു തലമുറകളായി അബ്ദുല്ല കുടുംബത്തിന്റെ മണ്ഡലമായ ഗന്ദര്‍ബാലില്‍ ഉമര്‍ അബ്ദുല്ലയുടെ നില ഭദ്രമല്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  ബുധ്ഗാമില്‍ പി.ഡി.പിയിലെ ആഗ സയ്യിദ് മുന്‍തസിറാണ് പ്രധാന എതിരാളി. ജയിലിലുള്ള വിഘടനവാദി നേതാവ് സര്‍ജന്‍ അഹ്മദ് വാഗയും ഗന്ദര്‍ബാലില്‍ ഉമര്‍ അബ്ദുല്ലക്കെതിരെ രംഗത്തുണ്ട്. ഈയിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉമര്‍ അബ്ദുല്ല ബാരാമുല്ല മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടിരുന്നു.

ഗന്ദര്‍ബാലെ ഉമര്‍ അബ്ദില്ലയുടെ എതിരാളിയായ സര്‍ജന്‍ അഹ്മദ് ഭീര്‍വഹ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ബി.ജെ.പി നേതാവ് രവീന്ദര്‍ റെയ്‌ന നൗഷേരയിലാണ് മത്സരിക്കുന്നത്. രവീന്ദര്‍ റെയ്‌നിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.

You might also like