
മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതിയാണ് വ്യക്തമാക്കിയത്. തുടർന്ന് കേസ് ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റി.
വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് രാവിലെ മുതൽ ബജ്രംഗ്ദൾ പ്രവർത്തകർ കോടതി പരിസരത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലേക്ക് എത്തിയത്.
അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ബജ്രംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ പരിഗണിക്കാതെ വന്നതോടെ കോടതിക്ക് പുറത്ത് ഇവർ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ഇതോടെ ഇവർ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്.
