
ജമ്മു കാശ്മീരിലെ കിഷ്ത്വാറിയിലുണ്ടായ മേഘവിസ്‌ഫോടനം: മരണം 64 ആയി
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാറിയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 64 ആയി ഉയർന്നു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് വീണ്ടും ഇന്നലെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മറ്റൊരു വ്യക്തിയുടെ ശരീരത്തിന്റെ ഭാഗം സ്‌നിഫർ നായ്ക്കൾ കണ്ടെത്തിയിട്ടുണ്ട്. മിന്നൽ പ്രളയം ഏറ്റവുമധികം ബാധിച്ച ലാങ്കറിന് (കമ്മ്യൂണിറ്റി കിച്ചൺ) സമീപമുള്ള സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങളും സ്‌നിഫർ നായ്ക്കളും ഉപയോഗിച്ച് തെരച്ചിൽ പുരോഗമിക്കുകയാണ്. മച്ചൈൽ മാതാ തീർഥാടന കേന്ദ്രത്തിലേക്കുള്ള റോഡിൽ ആഗസ്റ്റ് 14 നാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മരിച്ചവരിൽ രണ്ട് കേന്ദ്ര വ്യാവസായിക സുരക്ഷാ സേന ഉദ്യോഗസ്ഥരും മച്ചൈൽ മാതാ തീർത്ഥാടകരും ഉൾപ്പെടുന്നു.
