പാചകവാതക വില വര്‍ധന: കേരളത്തില്‍ ഹോട്ടലുകള്‍ മുതല്‍ ബേക്കറികള്‍ വരെ അടച്ചു

0

കൊച്ചി: വാണിജ്യ സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഉള്‍പ്പെടെ ഇന്ന് അടച്ചിടും. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവയ്ക്കും. 24 മണിക്കൂറാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്‍, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകള്‍ സമരത്തില്‍ പങ്കാളികളാകും.

993 രൂപ കുത്തനെ കൂട്ടിയത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹോട്ടല്‍ വ്യവസായം തകരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നിരിക്കുകയാണ്.

നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാണ് കൂട്ടാറെങ്കില്‍ ഇക്കുറി ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ കൂടിയത്. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയൊക്കെ വര്‍ധന സാരമായി ബാധിക്കും. പ്രവര്‍ത്തനച്ചെലവ് കൂടുമെന്നതിനാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകാര്‍ നിര്‍ബന്ധിതരായേക്കും. വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് തിരിച്ചടിയാകും

You might also like