പ്രതീക്ഷയോടെ കേരള ബജറ്റ്

0

തിരുവനന്തപുരം: 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയതെന്ന് ആമുഖമായി വ്യക്തമാക്കിയാണ് വിഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത് . കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ കൂടി ഉൾപ്പെടുത്തി കബളിപ്പിക്കുകയായിരുന്നു എന്ന് ബജറ്റ് ആമുഖത്തിൽ കുറ്റപ്പെടുത്തുന്നു. നിലവിൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള ആകെ സാമ്പത്തിക ബാധ്യത 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെൻഷൻ പരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാൽ ഇതിലും വലിയ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടി വരുമെന്നും ബജറ്റ് ആമുഖത്തിൽ പറയുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. കടുത്ത ധനപ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

You might also like