
ഓസ്‌ട്രേലിയയിൽ വീണ്ടും പക്ഷിപ്പനി: മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചു
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയിൽ മൂന്നാമതൊരു പക്ഷിപ്പനി കേസ് കൂടി സ്ഥിരീകരിച്ചു. സൗത്ത് ഓസ്‌ട്രേലിയയിലെ ഫ്ലൂറിയു പെനിൻസുലയിലെ നൈറ്റ്‌സ് ബീച്ചിൽ കണ്ടെത്തിയ ഒരു ഭീമൻ പെട്രൽ എന്ന കടൽ പക്ഷിക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ പീറ്റർ മലീനൗസ്‌കാസ് അറിയിച്ചു.
ജൂൺ 14 ന് പ്രാദേശിക വന്യജീവി സംരക്ഷണ സംഘത്തിന്റെ പരിചരണത്തിലായിരുന്ന രണ്ട് പക്ഷികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് ജൂൺ 19 ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇതിലൊന്നിന് രോഗം സ്ഥിരീകരിച്ചത്. രോഗബാധയേറ്റ പക്ഷികളെ കൈകാര്യം ചെയ്ത സന്നദ്ധപ്രവർത്തകർക്ക് ആവശ്യമെങ്കിൽ ആന്റി-വൈറൽ മരുന്നുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഇതൊരു ദേശാടന പക്ഷിയാണെന്നും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്ന് സൗത്ത് ഓസ്‌ട്രേലിയയിലേക്ക് പകർന്നതല്ല ഇതെന്നും പ്രീമിയർ വ്യക്തമാക്കി. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ എസ്‌പെറൻസിന് സമീപം രണ്ട് പക്ഷികളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമെ ഡൺസ്‌ബോറോയ്ക്ക് സമീപം കണ്ടെത്തിയ മറ്റൊരു പക്ഷിക്കും രോഗബാധയുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഇത് സി.എസ്.ഐ.ആർ.ഒ സ്ഥിരീകരിക്കേണ്ടതുണ്ട്
