ക്രൈസ്തവരുടെ നിലനിൽപ്പിനായി തുർക്കിക്കെതിരെ ഉപരോധം വേണം: അമേരിക്കയോട് മനുഷ്യാവകാശ സംഘടനാ നേതാക്കൾ

0

വാഷിംഗ്ടൺ ഡി.സി: അസർബൈജാനും അർമേനിയയും തമ്മിലുള്ള സംഘർഷത്തിൽ മതപരമായ ഇടപെടൽ നടത്തുന്ന തുർക്കിക്കെതിരെ ശക്തമായ ഉപരോധമേർപ്പെടുത്തണമെന്ൻ പ്രമുഖ ക്രിസ്ത്യൻ മനുഷ്യാവകാശ സംഘടനാ നേതാക്കൾ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോടു ആവശ്യപ്പെട്ടു. “തുർക്കി മറ്റൊരു ക്രിസ്ത്യൻ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നു, എന്തുകൊണ്ടാണ് ട്രംപ് ഭരണകൂടം നിശബ്ദമായിരിക്കുന്നത്?” എന്ന വിഷയത്തെ ആസ്പദമാക്കി ‘ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്’ എന്ന സംഘടന ഇക്കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ച പാനൽ ചർച്ചക്കിടയിലാണ് തുർക്കിയുടെ ക്രൈസ്തവവിരുദ്ധതക്കെതിരെ ഉപരോധമേർപ്പെടുത്തണമെന്ന ആവശ്യമുയർന്നത്. ക്രൈസ്തവർക്കെതിരായ ശത്രുതയാണ് തുർക്കിയുടെ നടപടിക്ക് പിന്നിലെ കാരണമെന്ന മുന്നറിയിപ്പും ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ നൽകി.

അർമേനിയ – അസർബൈജാൻ സംഘർഷത്തിൽ തുർക്കി നടത്തുന്ന പക്ഷപാതപരമായ ഇടപെടലുകളായിരുന്നു ചർച്ചയുടെ കേന്ദ്രബിന്ദു. ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ് പ്രസിഡന്റ് തൗഫീക്ക് ബക്ലീനി, അമേരിക്കയിലെ അർമേനിയൻ നാഷ്ണൽ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരം ഹാംപരിയാൻ, നാഗോർണോ കാരബാക്ക് റിപ്പബ്ലിക്കിന്റെ അമേരിക്കയിലെ സ്ഥിരപ്രതിനിധി റോബർട്ട് അവെട്ടിസ്യാൻ, അമേരിക്കൻ എന്റർപ്രൈസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്കേൽ റൂബിൻ, ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസിലെ റിച്ച് ഗാസൽ, ഹെല്ലെനിക്ക് അമേരിക്കൻ നേതൃത്വ സമിതിയിലെ എൻഡി സെമെനിഡെസ് തുടങ്ങിയ പ്രമുഖരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്. അമേരിക്കയുടെ നിലവിലെ തുർക്കിയെ സംബന്ധിച്ചുള്ള നയം പ്രാവർത്തികമല്ലെന്നും, ക്രൈസ്തവർക്കെതിരായ തുർക്കിയുടെ ശത്രുതയുടെ വെളിച്ചത്തിൽ ട്രംപും, കോൺഗ്രസ്സും തുർക്കിക്കെതിരെ ശക്തമായ ഉപരോധമേർപ്പെടുത്തണമെന്നും ബക്ലീനി ആവശ്യപ്പെട്ടു.

അന്താരാഷ്‌ട്ര കരാറുകൾ ലംഘിച്ചതിന്റെ പേരിൽ തുർക്കിക്കെതിരെ ഉപരോധമേർപ്പെടുത്തണമെന്നും ചർച്ചയിൽ പങ്കെടുത്തവരിൽ ചിലർ ആവശ്യപ്പെടുകയുണ്ടായി. 2019-ൽ വടക്കൻ സിറിയയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുടെ മാധ്യസ്ഥതയിൽ ഉണ്ടാക്കിയ കരാർ ഏതാണ്ട് 800 പ്രാവശ്യമാണ് തുർക്കി ലംഘിച്ചതെന്ൻ റിച്ച് ഗാസൽ ചൂണ്ടിക്കാട്ടി. അർമേനിയയിലെ വിവിധ ദേവാലയങ്ങളിൽ നടന്ന തീവ്രവാദി ഷെല്ലാക്രമണങ്ങളുടെ പിന്നിലും തുർക്കിക്ക് പങ്കുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ആരോപിച്ചു. അർമേനിയൻ ജനതയോട് മാത്രമല്ല, ക്രൈസ്തവലോകത്തോട് മുഴുവനുമാണ് തുർക്കിയുടെ ശത്രുതയെന്നു മൈക്കേൽ റൂബിൻ പറയുന്നു.

മുൻപ് സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അർമേനിയയും, അസർബൈജാനും തമ്മിലുള്ള യുദ്ധത്തിൽ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ അർമേനിയക്കെതിരെ പോരാടുവാൻ മുൻ ഇസ്ലാമിക് സ്റ്റേറ്റ്സ് അംഗങ്ങളായ തീവ്രവാദികളെ തുർക്കി സിറിയയിൽ നിന്നും കയറ്റിവിട്ടിട്ടുണ്ടെന്ന റിപ്പോർട്ടും അടുത്ത നാളിൽ പുറത്തുവന്നിരിന്നു. ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയത്തെ മുസ്ലീം പള്ളിയാക്കി പരിവർത്തനം ചെയ്ത നടപടി ഇതിനോട് ചേർത്തു വായിക്കുമ്പോൾ തുർക്കിക്കെതിരെ ഉപരോധമേർപ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്ന പൊതുവികാരം ആഗോളതലത്തിൽ തന്നെ പ്രബലപ്പെടുകയാണ്.

You might also like