സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇടിയോട് കൂടി കനത്തമഴയ്ക്കാണ് സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. ശനിയാഴ്ചയോടെ ന്യൂനമർദം വടക്കോട്ട് നീങ്ങി തീവ്രന്യൂന മർദമാകുമെന്നാണ് വിലയിരുത്തൽ.

മഴ കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വ‍ർദ്ധനവുണ്ട്. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്നാട് സെക്കൻഡിൽ 1,133 ഘനയടി കൊണ്ടുപോകുന്നുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി അറിയിച്ചു.

നവംബർ 18 വരെ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധിതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞദിവസം, ആലപ്പുഴ ജില്ലയിലെ ചങ്ങനാശേരിയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, അഞ്ച് സെന്റിമീറ്റർ. പത്തനംതിട്ട കുടുലുമണ്ണിൽ നാല് സെന്റിമീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like