റഷ്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി പോളണ്ട്

0

ബ്രസ്സല്‍സ്: സുരക്ഷാ നടപടിയുടെ ഭാഗമായി രാജ്യത്തെ റഷ്യന്‍ നയതന്ത്രജ്ഞരുടെ സഞ്ചാരം നിയന്ത്രിക്കുമെന്ന് പോളണ്ട് തിങ്കളാഴ്ച (മെയ് 28) പ്രഖ്യാപിച്ചു. റഷ്യന്‍ സുരക്ഷാ സേവനങ്ങള്‍ക്ക് വേണ്ടി അട്ടിമറി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് നിരവധി റഷ്യന്‍ ചാരന്മാരെ പോളണ്ട് പിടികൂടിയതിനെ തുടര്‍ന്നാണ് തീരുമാനം. ഏറ്റവും പുതിയ നടപടികള്‍ വാര്‍സോ മേഖലയിലേക്കുള്ള കോണ്‍സുലര്‍ സ്റ്റാഫുകളുടെ നീക്കത്തെ നിയന്ത്രിക്കുമെങ്കിലും റഷ്യന്‍ അംബാസഡര്‍ സെര്‍ജി ആന്‍ഡ്രിയേവിനെ വിലക്ക് ബാധിക്കില്ല.

ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ആദ്യ രാജ്യമല്ല പോളണ്ട് എന്നും കൂടുതല്‍ രാജ്യങ്ങള്‍ പട്ടികയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും പോളിഷ് വിദേശകാര്യ മന്ത്രി റഡോസ്ലാവ് സികോര്‍സ്‌കി പറഞ്ഞു.

‘പോളണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയനെതിരായ ഹൈബ്രിഡ് യുദ്ധത്തില്‍ റഷ്യയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ടാണ് റഷ്യന്‍ നയതന്ത്രജ്ഞര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്താന്‍ പോളണ്ട് പ്രഖ്യാപിച്ചതെന്ന് തന്റെ യൂറോപ്യന്‍ യൂണിയന്‍ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം റഡോസ്ലാവ് സികോര്‍സ്‌കി  ബ്രസ്സല്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘വളരെ ഗുരുതരമായ മുന്നറിയിപ്പ് സൂചനയായി’ റഷ്യ ഈ നിയന്ത്രണങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സികോര്‍സ്‌കി തന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞു.

‘ഇവ ദേശീയ തീരുമാനങ്ങളാണ്, എന്നാല്‍ നമ്മുടെ രാജ്യത്തും അട്ടിമറിക്ക് അനുമതി നല്‍കുന്നതില്‍ റഷ്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്നതിന് ഞങ്ങളുടെ പക്കല്‍ തെളിവുകളുണ്ട്. റഷ്യന്‍ ഫെഡറേഷന്‍ ഇത് വളരെ ഗുരുതരമായ മുന്നറിയിപ്പായി കണക്കാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ‘, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണങ്ങളോട് പ്രതികരിക്കുമെന്ന് മോസ്‌കോ

പോളണ്ടിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, വാര്‍സോ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പ്രതികരിക്കുമെന്നും പോളണ്ട് ഈ നീക്കത്തില്‍ ‘വളരെയധികം ഖേദിക്കേണ്ടിവരുമെന്നും’ റഷ്യ പറഞ്ഞു.

‘ഞങ്ങള്‍ ഇത് പഠിക്കുകയും പ്രതികാര നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും, അങ്ങനെ പോളണ്ടിലെ ഉന്നതര്‍-റുസ്സോഫോബിയയില്‍ മുങ്ങി-ഈ ഏറ്റവും പുതിയ റഷ്യന്‍ വിരുദ്ധ നടപടികളില്‍ വളരെയധികം ഖേദിക്കും’, വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞു.

എന്നാല്‍, ഈ നീക്കത്തെക്കുറിച്ച് എംബസിയെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ‘വിശദീകരണങ്ങളൊന്നും’ നല്‍കിയിട്ടില്ലെന്നും റഷ്യന്‍ അംബാസഡര്‍ സെര്‍ജി ആന്‍ഡ്രിയേവ് പറഞ്ഞു.

You might also like