സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ ചേർത്ത് നിർത്തണം: യുയാക്കിം മാർ കൂറിലോസ്

0

മെസ്ക്വിറ്റ് (ഡാലസ്) : സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ ചേർത്തണക്കുകയെന്നതായിരിക്കണം സഭയുടെ പ്രഖ്യാപിത ദൗത്യമെന്ന് യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ബോധിപ്പിച്ചു. ദൈവീക കൽപ്പന ലംഘിച്ച് മരണത്തിന് വിധിക്കപ്പെട്ട മനുഷ്യ വർഗ്ഗത്തെ വീണ്ടെടുക്കുന്നതിന് സ്നേഹനിധിയായ ഓമനകുമാരനെ ഭൂമിയിലേക്ക് അയച്ചു ക്രൂശുമരണത്തിലൂടെ മനുഷ്യവർഗത്തെ വീണ്ടെടുത്ത ദൈവസ്നേഹം നമ്മിൽ നിലനിൽക്കുന്നുവെങ്കിൽ സമൂഹത്തിൽ അവഗണിക്കപ്പെട്ടവരെ കൂടി  ചേർത്തണക്കുകയെന്ന ഉത്തരവാദിത്വം സഭയായി, സമൂഹമായി, വ്യക്തികളായി ഏറ്റെടുക്കുവാൻ  തയ്യാറാക്കണമെന്നു യൂയാക്കിം മാർ കൂറിലോസ് മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു. ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനം ഏറ്റെടുത്തു നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ചേർന്ന നടന്ന സ്വീകരണസമ്മേളനത്തിൽ ഇടവക വികാരി ഷൈജു സിജോയ് അധ്യക്ഷത വഹിക്കുകയും ആമുഖപ്രസംഗം നടത്തുകയും ചെയ്തു. ഇടവക സെക്രട്ടറി അജു മാത്യു ഔദ്യോഗികമായി യുയാക്കിം മാർ കൂറിലോസിനെ പള്ളിയിലേക്ക് സ്വാഗതം ചെയ്തു. ഇടവക വൈസ് പ്രസിഡന്‍റ് ഈശോ  കുര്യൻ ആശംസകളർപ്പിച്ചു.

ഭദ്രാസന അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന മെറിറ്റ് അവാർഡിന് അർഹനായ ജെറിൻ ആൻഡ്രൂസിനും  മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിഷൻ ആൻഡ് കൾച്ചറൽ നടത്തുന്ന ഈസ്റ്റേൺ ക്രിസ്ത്യാനിറ്റി ആൻഡ് സ്പിരിറ്റ് എന്ന വിഷയത്തിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ജോതം പി സൈമണും  സർട്ടിഫിക്കറ്റ് അഭിവന്ദ്യ തിരുമേനി വിതരണം ചെയ്തു ഇടവകയുടെ ഉപഹാരം ഇടവക ട്രസ്റ്റി വിനോദ് ചെറിയാൻ തിരുമേനിക്കു കൈമാറി . സ്വീകരണത്തിന് അഭിവന്ദ്യ തിരുമേനി സമുചിതമായി മറുപടി നൽകി ഇടവക ട്രസ്റ്റി എബി തോമസ് നന്ദി പറഞ്ഞു . പ്രാർത്ഥനയോടും ആശിർവാദത്തോടെ കൂടെ  സ്വീകരണ പരിപാടി സമാപിച്ചു

You might also like