മനുഷ്യനെ 48 മണിക്കൂറിനുള്ളിൽ കൊല്ലാൻ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നു

0

ടോക്യോ: മനുഷ്യനെ 48 മണിക്കൂറിനുള്ളിൽ കൊല്ലാൻ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നു. അമേരിക്കൻ വാർത്ത ഏജൻസിയായ ബ്ലുംബെർഗാണ് വാർത്ത പുറത്ത് വിട്ടത്. ബാക്ടീരിയ മൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമാണ് ജപ്പാനിൽ പടരുന്നത്.

ജൂൺ രണ്ട് വരെ 977 പേർക്ക് രോഗം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 941 പേർക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 1999 മുതൽ പകർച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസാണ് രോഗബാധയെ സംബന്ധിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.

നീർക്കെട്ടും തൊണ്ടവേദനയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ രോഗബാധ ഗുരുതരാവസ്ഥയിലേക്ക് എത്താം. ഇത്തരക്കാരിൽ കൈകാലുകൾക്ക് വേദന, നീർക്കെട്ട്, പനി, ഉയർന്ന രക്തസമ്മർദം, തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാകും. ഒടുവിൽ അവയവങ്ങൾക്ക് ഗുരുതര തകരാർ സംഭവിച്ച് രോഗി മരിക്കാൻ വരെ സാധ്യതയുണ്ട്. രോഗം ബാധിച്ചുള്ള ഭൂരിപക്ഷ മരണങ്ങളും 48 മണിക്കൂറിനുള്ളിലാണ് സംഭവിച്ചിട്ടുള്ളതെന്ന് ടോക്യോ വനിത മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ പ്രൊഫസറായ കെൽ കികുച്ചി പറഞ്ഞു.

കോവിഡ് വൈറസിന് സമാനമായി വായുവിലൂടെയും ശാരീരിക സമ്പർക്കത്തിലൂടെയുമാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധ മറ്റുള്ളവരിലേക്ക് പടരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ഈ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിൽസയാണ് സ്ട്രെപ് എ അണുബാധയുള്ളവർക്ക് ഡോക്ടർമാർ നിർദേശിക്കുന്നത്. ആന്റിബയോട്ടിക്കുകൾ കൊണ്ട് ഭേദമാകുന്ന അസുഖമാണെങ്കിലും ഇൻഫെക്ഷൻ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും ബാധിച്ച് വഷളായാൽ അടിയന്തര ചികിത്സ ആവശ്യമാണ്. ഈ അവസ്ഥയൊഴിവാക്കാൻ തുടക്കത്തിലെ ആന്റിബയോട്ടിക്കുകൾ നൽകുകയാണ് ഉത്തമമെന്നാണ് വിധ​ഗ്ദരുടെ അഭിപ്രായം

You might also like