ഭൂമിയുടെ അകക്കാമ്പിന്റെ ചലനം സാധാരണ നിലയില്‍ നിന്ന് മന്ദഗതിയിലായതായി ശാസ്ത്ര പഠനം.

0

കാലിഫോര്‍ണിയ: ഭൂമിയുടെ അകക്കാമ്പിന്റെ ചലനം സാധാരണ നിലയില്‍ നിന്ന് മന്ദഗതിയിലായതായി ശാസ്ത്ര പഠനം. അകക്കാമ്പ് ഉപരിതലത്തേക്കാള്‍ വേഗത്തില്‍ കറങ്ങുമെന്നായിരുന്നു നേരത്തെ പഠനങ്ങള്‍ തെളിയിച്ചിരുന്നത്.

എന്നാല്‍ 2010 മുതല്‍ ഭൂമിയുടെ ആന്തരിക ഭാഗം ഭ്രമണം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാള്‍ പതുക്കെയാണ് കറങ്ങുന്നതെന്നും നേച്ചര്‍ ജേണലിലെ പഠനം വ്യക്തമാക്കുന്നു. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടത്തത്തിന് പിന്നില്‍.

ഈ മാറ്റം ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാം. ദിവസ ദൈര്‍ഘ്യത്തില്‍ സെക്കന്റിന്റെ അംശത്തില്‍ മാറ്റം വരുമെന്നും പഠനം വ്യക്തമാക്കി. ദീര്‍ഘ കാലത്തെ നിരീക്ഷണങ്ങളില്‍ നിന്നും ലഭിച്ച ഫലത്തില്‍ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ചവരില്‍ ഒരാളായ യു.എസ്.സി ഡോര്‍ണ്‍സൈഫ് കോളജ് ഓഫ് ലെറ്റേഴ്സ്, ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ എര്‍ത്ത് സയന്‍സസ് പ്രൊഫസറായ ജോണ്‍ വിഡേല്‍ പറഞ്ഞു.

വിവിധ വല്‍ക്കങ്ങളായാണ് ഭൂമിയുടെ ഘടന. പുറംതോട്, ആവരണം, പുറം കോര്‍, അകക്കാമ്പ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഏറ്റവും പുറം പാളിയാണ് പുറംതോട്. ഭൂമിക്ക് നാല് പ്രധാന പാളികള്‍ ഉണ്ട്. ഇരുമ്പും നിക്കലും ചേര്‍ന്ന ഖര ആന്തരിക കാമ്പ്, വിസ്‌കോസ് ആവരണം, സംവഹന പ്രവാഹങ്ങള്‍ ഉപയോഗിച്ച് പ്ലേറ്റ് ടെക്‌റ്റോണിക്‌സ്, ജീവനുള്ളതും ഭൂമിശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമായ നേര്‍ത്ത ഖര പുറംതോട്.

മൂന്നു മുതല്‍ 44 മൈല്‍ (4.8 മുതല്‍ 70.8 കിലോമീറ്റര്‍ വരെ) വരെയാണ് ഭൂവല്‍ക്കം. ഈ ഭാഗത്തിന് താഴെ 1,800 മൈല്‍ (2,896.8 കിലോമീറ്റര്‍) വരെ ആഴത്തില്‍ വ്യാപിച്ചു കിടക്കുന്ന ആവരണമുണ്ട്. ദ്രവ ഇരുമ്പും നിക്കലും ഉള്‍പ്പെട്ട ഈ ഭാഗത്തെ ചലനമാണ് ഭൂമിയുടെ കാന്തിക ക്ഷേത്രം സൃഷ്ടിക്കുന്നത്. അകക്കാമ്പ് 760 മൈല്‍ (1,223 കിലോമീറ്റര്‍) കനമുള്ള പാളിയാണ്. ചന്ദ്രന്റെ അത്രയും വലിപ്പമുള്ള ഈ ഭാഗം ഇരുമ്പും നിക്കലും ഉപയോഗിച്ചുള്ള ഒരു ഘര ഗോളമാണ്. ഭൂമിയുടെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുരുത്വാകര്‍ഷണവും ബാഹ്യകാമ്പിലെ ദ്രാവകത്തിന്റെ ചുളിവുകളുടെയും ഫലമായാണ് അകക്കാമ്പിന്റെ ഭ്രമണം മന്ദഗതിയിലാകാന്‍ കാരണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഭ്രമണം മന്ദഗതിയിലായത് മൂലമുണ്ടാകുന്ന പരിണിത ഫലങ്ങള്‍ എന്താകുമെന്ന് അറിയാന്‍ കൂടുതല്‍ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. 1991 നും 2023 നും ഇടയില്‍ സൗത്ത് സാന്‍ഡ്വിച്ച് ദ്വീപുകള്‍ക്ക് ചുറ്റും ആവര്‍ത്തിച്ചുള്ള 121 ഭൂകമ്പങ്ങളില്‍ നിന്നുള്ള ഡാറ്റയും സോവിയറ്റ്, ഫ്രഞ്ച്, അമേരിക്കന്‍ ആണവ പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങളും പഠനത്തില്‍ വിശകലനം ചെയ്തിരുന്നു

You might also like