ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

0

ഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവിൽ വന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. പിന്നീട് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.

നിലവിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ഗൗരവമേറിയ കുറ്റമാകും അഞ്ചോ അതിലധികമോപേർ ഒരു ഗ്രൂപ്പായി ചേർന്നു ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരിൽ ദേഹോദ്രവം ഏൽപ്പിച്ചാൽ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കും. അശ്രദ്ധയോടെ വാഹനം ഇടിച്ചു മറ്റൊരാൾ മരിക്കാൻ കാരണക്കാരൻ ആവുകയും അപകട വിവരം പൊലീസിലോ മജിസ്‌ട്രെറ്റിനെയോ അറിയിക്കാതെ രക്ഷപെടുകയും ചെയ്താൽ 10 വർഷം വരെ തടവും ശിക്ഷയും ലഭിക്കും.

അതേസമയം ഭരണകൂടത്തിന് എതിരായ പ്രവർത്തനങ്ങൾ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. രാജ്യദ്രോഹ കുറ്റത്തെ ഭാരതീയ നിയമസംഹിതയിൽ 150 ആം വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിയമം നടപ്പാക്കുന്നതിന്റെ ഭഗമായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം പോലെ തീവ്രവാദ കുറ്റവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും , ക്രിമിനൽ കുറ്റങ്ങൾക്ക് മുൻകാല പ്രാബല്യം ഇല്ലാതാകുന്നത് വിചാരണ കോടതികൾക്കടക്കം ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമനിർമ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ ബില്ലുകൾക്കെതിരെ എതിർപ്പുമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സർക്കാരിനെ സമീപിച്ചിരുന്നു.

You might also like