താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി അറേബ്യ.

0

റിയാദ്: താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ നിയമം ലംഘിച്ച 20,471 പിടികൂടിയതായി ഭരണകൂടം അറിയിച്ചു. നിയമലംഘകരെ കണ്ടെത്താൻ സൗദി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന തുടരുകയാണ്.

12,972 ഇഖാമ നിയമലംഘകരെയും, 4,812 അതിർത്തി സുരക്ഷാ ചട്ട ലംഘകരെയും, 2,687 തൊഴിൽ നിയമലംഘകരെയുമാണ് പിടികൂടിയത്. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,050 പേരും അറസ്റ്റിലായി. ഇവരിൽ 62 ശതമാനം യെമനികളും 36 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

നിയമലംഘകർക്ക് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണെന്നും ഭരണകൂടം അറിയിച്ചു. കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്നും മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകി.

You might also like