മുംബൈയിൽ ഇനി ഭൂമിക്കടിയിലൂടെ കുതിച്ചുപായാം; ആദ്യ ഭൂഗർഭ മെട്രോ ഒക്ടോബർ ആദ്യവാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

0

മുംബൈ: മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ ഒക്ടോബർ ആദ്യവാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്. ഭൂമിക്കടിയില്‍ 33.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ഗതാഗത സജ്ജമായിരിക്കുന്നത്. മൊത്തം 56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യുക. 37,275.50 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ആദ്യഘട്ടത്തില്‍ ആരെ കോളനി മുതല്‍ ബാന്ദ്ര കുര്‍ള കോംപ്ലക്സ് വരെയാണ് സർവീസ്. 27 സ്റ്റോപ്പുകളുണ്ട്. 35 കിലോമീറ്റര്‍ യാത്ര മെട്രോയില്‍ 50 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ മണിക്കൂറില്‍ 90 കിലോമീറ്ററാണ് വേഗത. രാവിലെ ആറ് മുതല്‍ വൈകിട്ട് 11 വരെയാണ് സര്‍വീസ് നടത്തുക. കഴിഞ്ഞ ജൂണിലാണ് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ  പരീക്ഷണയോട്ടം പൂർത്തിയാക്കിയത്.

ഒരേസമയം 3000 പേര്‍ക്ക് മെട്രോയിൽ സഞ്ചരിക്കാം. മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു ഭൂഗര്‍ഭ മെട്രോയുടെ നിര്‍മാണ ചുമതല.  ഭൂ​ഗർഭ മോട്രോയുടെ ഉദ്ഘാടനത്തിന് പുറമേ താനെ റിംഗ് മെട്രോയ്‌ക്കും പ്രധാനമന്ത്രി തറക്കല്ലിടും. മാസങ്ങൾക്ക് മുമ്പാണ് താനെ മെട്രോയ്‌ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. 2029 ഓടെ പദ്ധതി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like