ലെബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍; വടക്കൻ അതിര്‍ത്തി യുദ്ധമേഖലയായി പ്രഖ്യാപിച്ചു

0

ബെയ്റൂത്ത്: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍. തെക്കൻ ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സെെന്യം വ്യക്തമാക്കി.

വടക്കൻ അതിർത്തി ഇസ്രയേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂത്തില്‍ ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രി ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു. സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഇസ്രയേലിന്റെ അധിനിവേശത്തെ ചെറുക്കാൻ ഒരുങ്ങിയെന്നും യുദ്ധം ദീർഘകാലം നീണ്ടേക്കുമെന്നും ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന അംഗം പരസ്യ പ്രതികരണം നടത്തുന്നത്. സംഘർഷം ഒഴിവാക്കണമെന്ന് യു.എസും ബ്രിട്ടനും ആവശ്യപ്പെട്ടു.

ബെയ്റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്. ഞായറാഴ്ച മാത്രം 105 പേർ കൊല്ലപ്പെട്ടു. ഉന്നത ഹമാസ് നേതാവായ ഫത്തേഹ് ഷെറീഫ് അബു അല്‍-അമീൻ ടൈർ നഗരത്തിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിനിടെ, ലെബനനിലെ വിവിധ വിദേശ എംബസികള്‍ ജീവനക്കാരെ ഒഴിപ്പിച്ചുതുടങ്ങി.

അതേസമയം, വെള്ളിയാഴ്ച ബെയ്റൂട്ടില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ സംസ്കാരം ഇറാക്കില്‍ നടന്നേക്കുമെന്ന് പ്രചാരണം. എന്നാല്‍, വാർത്തകള്‍ നിഷേധിച്ച ഹിസ്ബുള്ള സംസ്കാരം ലെബനനില്‍ തന്നെയാണെന്ന് അറിയിച്ചു.

You might also like