ചന്ദ്രോപരിതലത്തിൽ രണ്ട് വ്യത്യസ്ത പാളികൾ: ഐഎസ്ആർഒയുടെ നിർണായക കണ്ടെത്തൽ

0

ചന്ദ്രന്റെ ഉപരിതലം കേവലം പൊടിപടലങ്ങൾ നിറഞ്ഞ ഒന്നല്ല, രണ്ട് വ്യത്യസ്ത പാളികളുള്ള ഘടനയാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) കണ്ടെത്തി. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാൻഡർ നടത്തിയ അപ്രതീക്ഷിതവും എന്നാൽ അതിനിർണായകവുമായ ‘ഹോപ്പ്’ (Hop) പരീക്ഷണത്തിലൂടെയാണ് ഈ പുതിയ വിവരങ്ങൾ ശാസ്ത്രലോകത്തിന് ലഭ്യമായത്.

2023 സെപ്റ്റംബറിൽ, ലാൻഡറിലെ എൻജിനുകൾ ജ്വലിപ്പിച്ചുകൊണ്ട് ഉപരിതലത്തിൽനിന്ന് ഏകദേശം 40 സെന്റീമീറ്റർ ഉയരുകയും, അവിടെനിന്ന് ഏകദേശം 50 സെന്റീമീറ്റർ മാറി വീണ്ടും ലാൻഡ് ചെയ്യുകയും ചെയ്ത പ്രക്രിയയാണ് ‘ഹോപ്പ്’ പരീക്ഷണം. ഈ സമയത്ത് റോക്കറ്റിൽനിന്നുള്ള പുക ഒരു ബ്ലോവർ പോലെ പ്രവർത്തിക്കുകയും ഉപരിതലത്തിലെ ഏറ്റവും മുകളിലുള്ള 3 സെന്റീമീറ്റർ കനത്തിലുള്ള അയഞ്ഞ പൊടിപടലങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ചന്ദ്രനിൽ നിന്ന് ഭാവിയിൽ തിരികെ ഭൂമിയിലേക്ക് വരുന്ന ദൗത്യങ്ങൾക്കായുള്ള ഐ.എസ്.ആർ.ഒ.യുടെ ശേഷി തെളിയിക്കുന്നതിനൊപ്പം, ചന്ദ്രന്റെ ആന്തരിക പാളികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഈ പരീക്ഷണം സഹായിച്ചു.

അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങൾ ‘ദി ആസ്ട്രോഫിസിക്കൽ ജേണലിൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിലെ പൊടിക്ക് വളരെ ഭാരം കുറവാണെങ്കിലും, വെറും 6.5 സെന്റീമീറ്റർ താഴേക്ക് പോകുമ്പോൾ മണ്ണിന്റെ സാന്ദ്രത ഇരട്ടിയാവുകയും അഞ്ചുമടങ്ങ് കൂടുതൽ ഉറപ്പുള്ളതായി മാറുകയും ചെയ്യുന്നു എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. അതായത്, ഉപരിതലത്തിൽ നടക്കുന്നത് ഉണങ്ങിയ പൊടിയിൽ നടക്കുന്നതുപോലെ അനുഭവപ്പെടുമ്പോൾ, കുറച്ചു താഴെ നനഞ്ഞ കട്ടിയുള്ള കളിമണ്ണിൽ നടക്കുന്നതിന് തുല്യമായിരിക്കും എന്ന് ഐ.എസ്.ആർ.ഒ വിശദീകരിക്കുന്നു. നിരന്തരമായി ഉണ്ടാകുന്ന ഉൽക്കാവർഷങ്ങളാണ് ചന്ദ്രോപരിതലത്തിൽ ഇത്തരം ഒരു ഘടന രൂപപ്പെടാൻ കാരണമെന്ന് പുതിയ പഠനം വിലയിരുത്തുന്നു.

You might also like