ട്രംപിന്റെ വ്യാപാരയുദ്ധ പ്രഖ്യാപനത്തില്‍ തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിന് 87 കടന്നു

0

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു. ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.

കാനഡയ്ക്കും മെക്സിക്കോയ്ക്കും ചൈനയ്ക്കുമെതിരേ അമേരിക്ക വ്യാപാരയുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് രൂപയും ഇടിഞ്ഞത്. ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കാണ് അമേരിക്ക താരിഫ് ചുമത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേലും താരിഫ് ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 700 ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്സില്‍ 77000 ല്‍ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്.

എണ്ണ, പ്രകൃതി വാതക, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ലാര്‍സന്‍, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

അതിനിടെ മറ്റൊരു നിര്‍ണായക ഏഷ്യന്‍ കറന്‍സിയായ ചൈനീസ് യുവാന്‍ 0.5 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിനെതിരേ 7.35 എന്ന നിലയിലും എത്തി. എന്നാല്‍ ട്രംപിന്റെ പുതിയ നീക്കം യു.എസ്. ഡോളറിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. ലോകത്തെ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരേ ഡോളറിന്റെ നില ഭദ്രമാണ്

You might also like