
സെലൻസ്കിയുടെ ജന്മനാട്ടിൽ റഷ്യയുടെ മിസൈൽ ആക്രമണം: ഒമ്പത് കുട്ടികളടക്കം 18 പേർ കൊല്ലപ്പെട്ടു
കീവ് : ഉക്രെയ്ൻ നഗരമായ ക്രിവി റിഹിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രസിഡൻ്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ജന്മനാടാണ് ക്രിവി റിഹിൽ. മരിച്ചവരിൽ ഒമ്പത് പേർ കുട്ടികളാണെന്നാണ് വിവരം.
ഈ വർഷം ഇതുവരെ റഷ്യ ഉക്രെയ്നിൽ നടത്തിയതിൽ ഏറ്റവും ശക്തമായ ആക്രമണമാണ് ക്രിവി റിഹിൽ നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒരു വീഡിയോയിൽ 10 നിലകളുള്ള കെട്ടിടത്തിന്റെ വലിയ ഭാഗം നശിപ്പിക്കപ്പെടുന്നതും ഇരകൾ റോഡിൽ കിടക്കുന്നതും കാണാം.
അതിനിടെ ഒരു റസ്റ്റോറന്റിൽ യൂണിറ്റ് കമാൻഡർമാരുടെയും പാശ്ചാത്യ ഇൻസ്ട്രക്ടർമാരുടെയും മീറ്റിങിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതായും 85 പേർ വരെ കൊല്ലപ്പെട്ടതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വാദത്തിന് തെളിവുകളൊന്നും റഷ്യ നൽകിയിട്ടില്ല