രാജസ്ഥാനിൽ ചൊവ്വാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരുന്ന റിഫൈനറിയിൽ വൻതീപ്പിടിത്തം

0

ജയ്പുർ: രാജസ്ഥാനിൽ ചൊവ്വാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരുന്ന റിഫൈനറിയിൽ വൻതീപ്പിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന സംസ്കരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, സംസ്കരണശാലയുടെ സി.ഡി.യു (ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്) ഭാഗത്താണ് തീ പടർന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

രാജസ്ഥാനിലെ പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ കോംപ്ലക്സ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെയും (എച്ച്.പി.സി.എൽ) രാജസ്ഥാൻ സർക്കാരിന്റെയും സംയുക്ത സംരംഭമാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടും ആഭ്യന്തര ഉത്പാദനശേഷി വർദ്ധിപ്പിച്ചുകൊണ്ടും ഇന്ത്യയുടെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഈ റിഫൈനറി ഒരു നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്കരണശാലയുടെ ശിലാസ്ഥാപനം 2013 സെപ്റ്റംബർ 22-ന് അശോക് ഗഹ്ലോത് നേതൃത്വം നൽകിയ അന്നത്തെ സംസ്ഥാന സർക്കാരിന്റെ കാലത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയ ഗാന്ധി നിർവ്വഹിച്ചു. അന്ന് ഏകദേശം 37,230 കോടി രൂപയായിരുന്നു പ്രതീക്ഷിക്കുന്ന ചെലവ്. സർക്കാർ മാറിയ ശേഷം 2018 ജനുവരി 16-ന് പ്രധാനമന്ത്രി മോദി പദ്ധതി വീണ്ടും ആരംഭിക്കുകയും ചിലവ് 43,129 കോടി രൂപയായി പുതുക്കുകയും ചെയ്തു.

You might also like