വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥർ; സുരക്ഷയ്ക്ക് 32,301 പൊലീസുകാർ

0

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കും ക്രമസമാധാനപാലന നടപടികൾക്കുമായി വിന്യസിച്ചത് 32,301 പൊലീസുകാരെ. 20 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. 15,465 ഉദ്യോഗസ്ഥരെയാണു വോട്ടെണ്ണൽ ജോലിക്കു നിയോഗിക്കുന്നത്. നിരീക്ഷകരെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ്. ഓരോ വോട്ടെണ്ണൽ മേശയിലുമുള്ള സൂക്ഷ്മ നിരീക്ഷകരിൽ പകുതിയിലേറെ പേരും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ്.

12 മുതൽ 14 വരെ ബൂത്തുകൾ അടങ്ങുന്ന റൗണ്ടുകളായാണു വോട്ടെണ്ണൽ. ഇത്രയും വോട്ടെണ്ണൽ മേശകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ എത്തിച്ച് സൂക്ഷ്മ നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ ഫലം ഉദ്യോഗസ്ഥർ പരിശോധിച്ച് എഴുതിയെടുത്ത് ടാബുലേഷൻ ഷീറ്റിൽ രേഖപ്പെടുത്തും. ഒരു റൗണ്ടിലെ മുഴുവൻ ഫലങ്ങളുടെയും ടാബുലേഷൻ വരണാധികാരികളും നിരീക്ഷകനും പരിശോധിക്കും. കൂടാതെ, ഓരോ റൗണ്ടിലെയും രണ്ട് വീതം ഇവിഎം ക്രമത്തിൽ അല്ലാതെ തിരഞ്ഞെടുത്ത് മറ്റൊരു സമാന്തര മേശയിൽ പുനഃപരിശോധനയും നിരീക്ഷകന്റെ നേതൃത്വത്തിൽ നടത്തും. ഇതിൽ തെറ്റു കണ്ടെത്തിയാൽ ആ മേശയിൽ, മുമ്പ് എണ്ണിയ മുഴുവൻ ഇവിഎമ്മും പുനഃപരിശോധന നടത്തും. ആവശ്യമെങ്കിൽ ആ റൗണ്ടിലെ മുഴുവൻ കണക്കുകളും പൂർണമായി പുനഃപരിശോധിക്കുകയും ചെയ്യും.

You might also like