ചൈനയിൽ ആഞ്ഞടിച്ച മേയ്‌സാക് കൊടുങ്കാറ്റിലും കനത്ത പ്രളയത്തിലും മരിച്ചവരുടെ എണ്ണം 15 ആയി

0

ബെയ്ജിങ്: ചൈനയിൽ ആഞ്ഞടിച്ച മേയ്‌സാക് കൊടുങ്കാറ്റിലും കനത്ത പ്രളയത്തിലും മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രകൃതിക്ഷോഭത്തിൽ നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ അടിയന്തര രക്ഷാപ്രവർത്തനം ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടു.

ചൈനയുടെ തെക്കൻ മേഖലയായ ഗുവാങ്ഷിയിൽ മേയ്‌സാക് കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിൽ ഒരു റിസർവോയർ ഡാം തകർന്നു. ചെളിനിറഞ്ഞ വെള്ളം ഡാമിന്റെ കോൺക്രീറ്റ് മതിലുകൾ തകർത്ത് കുത്തിയൊഴുകുന്ന ദൃശ്യങ്ങൾ ചൈനീസ് മാധ്യമമായ സി.സി.ടി.വി (ചൈന സെൻട്രൽ ടെലിവിഷൻ) പുറത്തുവിട്ടു. ഗുവാങ്ഷിയുടെ തലസ്ഥാനമായ നാനിങ്ങിൽ പ്രളയ പ്രതിരോധ അടിയന്തരാവസ്ഥ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. ഇവിടെ മാത്രം നാല് പേർ മരിക്കുകയും അമ്പതിനായിരത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്തു. എട്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്.

You might also like