
കൗമാരക്കാരിലെ സോഷ്യൽ മീഡിയ ആസക്തി: മെറ്റ 18 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകും
ന്യൂയോർക്ക്: കൗമാരക്കാരിൽ ആസക്തിയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മനഃപൂർവം രൂപകൽപ്പന ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ടെക് ഭീമൻ മെറ്റ 18 ബില്യൺ ഡോളർ (1.71 ലക്ഷം കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ധാരണയായി. യു.എസിലെ വിവിധ സംസ്ഥാനങ്ങൾ നൽകിയ ഹർജിയിലാണ് മെറ്റ ഒത്തുതീർപ്പിന് തയ്യാറായത്.
ഒരു സാങ്കേതികവിദ്യാ കമ്പനി നഷ്ടപരിഹാരമായി നൽകുന്ന ഏറ്റവും വലിയ തുകയാണിതെന്നാണ് റിപ്പോർട്ട്. ഒത്തുതീർപ്പിന്റെ ഭാഗമായി കൗമാരക്കാരായ ഉപയോക്താക്കൾക്ക് പ്രതിദിന സമയപരിധി ഏർപ്പെടുത്തുന്നതുൾപ്പെടെ പ്ലാറ്റ്‌ഫോമുകളിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ മെറ്റ സമ്മതിച്ചിട്ടുണ്ട്.
2023-ലാണ് യു.എസിലെ 29 സംസ്ഥാനങ്ങൾ സംയുക്തമായി മെറ്റയ്ക്കെതിരേ കേസ് ഫയൽ ചെയ്തത്. കാലിഫോർണിയയിലെ ഓക്ലാൻഡ് ഫെഡറൽ കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഒത്തുതീർപ്പ് ഉണ്ടായത്. ഫയൽ ചെയ്ത ഹർജി ഒത്തുതീർപ്പാക്കാൻ 17 ബില്യൺ ഡോളറിലധികം മെറ്റ ചെലവഴിക്കും. ബാക്കി തുക മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണപ്രദേശങ്ങളുമായും തുടരുന്ന തർക്കങ്ങൾക്കായി വിനിയോഗിക്കും. സംസ്ഥാനങ്ങളുടെ യുവജന ഓൺലൈൻ സുരക്ഷാ പദ്ധതികൾക്കായി തുക ഉപയോഗിക്കുമെന്ന് മെറ്റ അറിയിച്ചു.
