ന്യൂനപക്ഷ വിഷയത്തിൽ നീതിപീഠത്തെ സമീപിച്ചവർക്കു തെറ്റുപറ്റിയോ? ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എഴുതുന്നു

0

 

 

കോടതി വിധി എന്തുതന്നെ ആയാലും, ന്യൂനപക്ഷം എന്ന നിലയിൽ തങ്ങൾക്കു കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ കുറവു വരരുത് എന്നാണ് ലീഗ് പറയുന്നത്. ലീഗിന്റെ നിലപാടിനെ ശരിവച്ചുകൊണ്ടു ഭരണ പ്രതിപക്ഷ പാർട്ടികളിൽപ്പെട്ട പല നേതാക്കളും രംഗത്ത് വന്നുകൊണ്ടുമിരിക്കുന്നു. ‘കേസും കോടതിയുമായി പോയതിന്റെ ഫലമായി കിട്ടിക്കൊണ്ടിരുന്ന 20% കൂടി ഇല്ലാതാക്കിയവർ’ എന്ന നിലയിലാണ് ‘സമനീതി’ക്കുവേണ്ടി കോടതിയെ സമീപിച്ചവരെ ഇപ്പോൾ, ചില ക്രിസ്തീയ നേതാക്കൾ പോലും ചിത്രീകരിക്കുന്നത്. കിട്ടുന്നതു വാങ്ങി മിണ്ടാതിരുന്നാൽ മതിയായിരുന്നില്ലേ, ഇപ്പോൾ ഇതാ, ന്യൂനപക്ഷ ആനുകൂല്യങ്ങൾ പങ്കുവയ്ക്കാൻ തയ്യാറല്ല എന്ന് ലീഗും ഇതര മുസ്ലീം സംഘടനകളും വാശിപിടിച്ചു തുടങ്ങിയിരിക്കുന്നു! ക്രിസ്ത്യൻ സമുദായത്തിനും, അവർക്കുവേണ്ടി നീതിപീഠത്തെ സമീപിച്ചവർക്കും തെറ്റുപറ്റിയോ? ഇവിടെയിപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്, സച്ചാർ കമ്മിറ്റി റിപ്പോർട്ടും പാലോളി മുഹമ്മദുകുട്ടി കമ്മിറ്റി റിപ്പോർട്ടുമാണ്. ഇതു രണ്ടും ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്റെ സമുദ്ധാരണം ലക്ഷ്യമാക്കി പദ്ധതികൾ വിഭാവന ചെയ്യുന്നതിനും നടപ്പാക്കുന്നതിനുള്ള നിദേശങ്ങൾ സമർപ്പിക്കുന്നതിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമിച്ച കമ്മിറ്റികളാണ് എന്നതാണ് അവരുടെ നിലപാട്. അത്തരം കമ്മിറ്റികളെ നിയമിക്കാൻ സർക്കാരുകൾക്കുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടുമില്ല. സച്ചാർ കമ്മീഷനെ നിയമിച്ച മൻമോഹൻ സിംഗിന്റെ കോൺഗ്രസ്സ് സർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗം എന്നനിലയിലായിരിക്കണം പ്രാഥമികമായി മുസ്‌ലിം സമുദായത്തെ പരിഗണിച്ചത്.

അല്ലെങ്കിൽ, അതിനു രാഷ്ട്രീയമായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം. ഏതായാലും കോൺഗ്രസ് സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങളെക്കാൾ, ഒരു ജനതയുടെ നന്മയിലുള്ള താല്പര്യമാണ് അതിനു പിന്നിലുണ്ടായിരുന്നത് എന്നു ചിന്തിക്കാനാണ് വിവേകമുള്ളവർ പരിശ്രമിക്കേണ്ടത്. എന്നാൽ അത്തരം കമ്മിറ്റികളുടെ റിപ്പോർട്ടുകൾ നടപ്പാക്കുന്ന സർക്കാരുകൾക്ക്, അവ രാജ്യത്തിന്റെ ഭരണഘടനക്കും നിയമങ്ങൾക്കും വിധേയമായി മാത്രമേ നടപ്പാക്കാൻ കഴിയൂ എന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കമ്മിറ്റികൾക്ക് പിന്നിലെ കാരണങ്ങളും താൽപ്പര്യങ്ങളും എന്തുതന്നെയായിരുന്നാലും, ഇപ്പോൾ, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക മന്ത്രാലയവും, വകുപ്പും ഭരണ സംവിധാനങ്ങളും വമ്പിച്ച ക്ഷേമ പദ്ധതികളുമുള്ള ഒരു ഭരണ സംവിധാനമായി, ‘ന്യൂനപക്ഷ’ വകുപ്പെന്നും മന്ത്രാലയമെന്നും കമ്മീഷനെന്നുമുള്ള പേരുകളിൽ അറിയപ്പെടുകയും പ്രവർത്തിച്ചു വരികയും ചെയ്യുന്നത്, ന്യൂനപക്ഷ (ക്ഷേമ) വകുപ്പാണ്, ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന്റെ മാത്രം ക്ഷേമ/വികസന വകുപ്പല്ല.

You might also like