അങ്ങനെയാണ് നമുക്ക് ‘ക്രിസങ്കി’ എന്ന പേര് വന്നത്…! ‘ഈശോ’ വിവാദത്തില്‍ ഫാ. ജെയിംസ് പനവേലിൽ

0

ഈശോ സിനിമയുമായി ബന്ധപ്പെട്ടു ഏതാനും ക്രിസ്തൃൻ സംഘടനകളും വിശ്വാസികളും രംഗത്തെത്തിയതിനെ തുടർന്ന് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇശോ എന്ന് പേരിൽ ചിത്രമിറക്കിയാൽ മതവികാരം വ്രണപ്പെടുമെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഒരു ഫാ. ജെയിംസ് പനവേലിൽ നടത്തിയ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിലിപ്പോൾ ചർച്ചയാകുന്നത്‌. വിവാദങ്ങൾ അനാവശ്യമായിരുന്നുവെന്ന് ഫാദർ ജെയിംസ് പനവേൽ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രസംഗത്തിനിടെ അഭിപ്രായപ്പെടുന്നു. സംവിധായകൻ ജിയോ ബേബിയാണ് പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്ററാണ് ഫാ. ജെയിംസ് പനവേലിൽ.

അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന്;
സ്വാതന്ത്ര്യം
ലഭിച്ച് 75 വർഷം പിന്നിടുമ്പോൾ നമുക്ക് സൗകര്യങ്ങളും നേട്ടങ്ങളുമുണ്ട്. പക്ഷെ നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യനെ അവന്റെ നിറം നോക്കി, മതം നോക്കി, ജാതി നോക്കി, കുടുംബ മഹിമ നോക്കി വകഞ്ഞു മാറ്റുന്ന മനോഭാവം ഉണ്ടെങ്കിൽ ക്രിസ്തു ഇല്ല, ജീവിതത്തിൽ സത്യമില്ല. രണ്ടാഴ്ച്ച മുമ്പാണ് നാദിർഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണത്. ഉടൻ തന്നെ വാളും വടിയുമായി കത്തിക്കാൻ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്.

ഇതിനു മുമ്പും സിനിമകൾക്ക് പേര് വന്നിട്ടുണ്ട്, ..യൗ, ആമേൻ, ഹല്ലേലൂയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹ മാധ്യമങ്ങളിൽ നമുക്ക് ക്രിസങ്കി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മൾ ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവരേക്കാളും തീവ്രമായ വർഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്.

ഈശോ എന്ന പേരിൽ ഒരു സിനിമ ഇറക്കിയാൽ പഴുത്ത് പൊട്ടാറായി നിൽക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ശരിയായി ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വർഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്, ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയലാണ്, ഇങ്ങനെ തുടരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

You might also like