കുടകിൽ മതപരിവർത്തന ആരോപണത്തിൽ അറസ്റ്റിലായ പാസ്റ്റർക്കും ഭാര്യക്കും ജാമ്യം ലഭിച്ചു

0

കുടക്‌: കർണാടകയിലെ കുടകിൽ കാപ്പിത്തോട്ടത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളെ മതപരിവർത്തനം നടത്തിയെന്ന വ്യാജ പരാതിയിൽ ജയിലിലടയ്ക്കപ്പെട്ട, വയനാട് പടിഞ്ഞാറേതറ വലിയപറമ്പിൽ പാസ്റ്റർ വി. വി. കുര്യാച്ചനും ഭാര്യ സെലീനാമ്മയ്ക്കും ജാമ്യം ലഭിച്ചു.

കർണാടക – കേരള അതിർത്തി പ്രദേശമായ തോൽപ്പെട്ടിയിൽ അഗപ്പെ മിഷൻ സുവിശേഷ പ്രവർത്തകനാണു പാസ്റ്റർ കുര്യാച്ചൻ. കുടക് ജില്ലയിൽ ചൊവ്വാഴ്ച ദിവസമാണു തൊഴിലാളികൾക്കു അവധി. മെയ് 17നു 10 സഹ ശുശ്രൂഷകരും വിശ്വാസികളും ചേർന്ന് തോൽപ്പെട്ടിയിൽ ആരാധന നടത്തി മടങ്ങുമ്പോൾ സഹശുശ്രൂഷ കനായ  മണികണ്ഠൻറെ കുഞ്ഞിന് സുഖമില്ലന്ന് അറിഞ്ഞത്. അതിനെ കാണാനായി മണികണ്ഠൻ്റെ ഭവനത്തിൽ എത്തിയപ്പോൾ ഇരുപതോളം വരുന്ന സുവിശേഷ വിരോധികൾ വീട്ടിലേക്ക് തള്ളിക്കയറി പാസ്റ്ററെ മർദിച്ചുചോദ്യം ചെയ്യുകയായിരുന്നു. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്ററെ ചോദ്യം ചെയ്യുന്ന രംഗം വീഡിയോയിൽ പകർത്തി സാമൂഹമാധ്യമങ്ങളിൽ സുവിശേഷ വിരോധികൾ ഇതിനൊടകം പ്രചരിപ്പിച്ചിരുന്നു.

പിന്നീട് പോലീസെത്തി പാസ്റ്ററെയും ഭാര്യയെയും അഞ്ചു കിലോമീറ്റർ അകലെയുള്ള കുട്ട പോലിസ് സ്റ്റേഷനിൽ എത്തിച്ചു.

പാസ്റ്റർക്കെതിരെ മതപരിവർത്തനം നടത്തിയെന്ന പരാതി സ്വീകരിക്കുന്നതുവരെ സുവിശേഷ വിരോധികൾ സ്റ്റേഷനിൽ നിലയുറപ്പിച്ചു.

ചൊവ്വാഴ്ച കുട്ടയിലെ ആദിവാസി ഊരിലെത്തിയ ദമ്പതിമാർ പനിയാരവര മുത്ത എന്നയാളെയും കുടുംബത്തെയും മതംമാറ്റാൻ ശ്രമിച്ചെന്ന പരാതി സുവിശേഷ വിരോധികൾ നൽകിയതിനാൽ പോലീസ് കേസേടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നീട് കോടതിയിൽ ഹാജരാക്കിയ പാസ്റ്ററെയും ഭാര്യയെയും വിരാജ്പേട്ട് ജയിലിലേക്ക് ബുധനാഴ്ച പുലർച്ചെ എത്തിച്ചു.

നിർബന്ധിത മതപരിവർത്തനം തടയാനുള്ള കർണാടക സർക്കാരിൻ്റെ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടശേഷം എടുക്കുന്ന ആദ്യ കേസാണിത്.

എന്നാൽ ഓർഡിനൻസ് ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ മതവിശ്വാസങ്ങൾ വ്രണപ്പെടുത്തുന്നതിന് എതിരെയുള്ള 285 (എ) വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലെ വീഡിയോക്ലിപ്പിലൂടെ വിവരമറിഞ്ഞ വിശ്വാസ സമൂഹം ഒന്നടങ്കം പാസ്റ്ററുടെ മോചനത്തിനായി പ്രാർഥിച്ചിരുന്നു. ഏവരുടെയും പ്രാർഥനയുടെ ഫലമായി മെയ് 19നു വൈകിട്ട് കോടതി ജാമ്യം നൽകി.

1984 ൽ സുവിശേഷ പ്രവർത്തനം ആരംഭിച്ച 62 കാരനായ പാസ്റ്റർ കുര്യാച്ചൻ ആരംഭത്തിൽ ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ പാസ്റ്റർ എ. എം. പീലിപ്പോസിനോടു കൂടെയും പിന്നീട് ഐപിസിയുമായും, ട്രൈബൽ മിഷൻ പ്രവർത്തനങ്ങളായും, കർണാടക ചർച്ച് ഓഫ് ഗോഡുമായും സഹകരിച്ചിട്ടുണ്ട്. ഇപ്പോൾ നിലമ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അഗപ്പെ മിഷൻ സുവിശേഷകനാണ്.

You might also like