പ്രവാചക നിന്ദ; യുപിയിലെ പൊളിക്കലുകൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീകോടതി

0

ദില്ലി: നബിവിരുദ്ധ പരാ‍മർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് നിർദേശിച്ച കോടതി, യുപി സർക്കാരിന് നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ച കേസിൽ വീണ്ടും വാദം കേൾക്കും.

കേസ് പരിഗണിക്കവേ, പ്രയാഗ്‍രാജിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങൾ യുപി സർക്കാർ പാലിച്ചിരുന്നോയെന്ന് സുപ്രീംകോടതി ചോദിച്ചു. പൊളിക്കുന്നത് സംബന്ധിച്ച് ഒരു മാസം മുമ്പ് നോട്ടീസ് നൽകിയതാണെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. എല്ലാ നടപടികൾ പൂർത്തിയാക്കിയാണ് പൊളിക്കാനുള്ള ഉത്തരവിറക്കിയത്. ഇതിൽ വിശദമായ സത്യവാങ്മൂലം നൽകാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, വീട് പൊളിക്കപ്പെട്ടവർ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന് ചോദിച്ചു. ഒരു മതത്തെ ലക്ഷ്യമിട്ടുള്ള നടപടിയാണ് പൊളിക്കലിന്റെ പേരിൽ നടക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് തടയാനാകില്ലെന്ന് ജസ്റ്റിസ് എ.എസ്ബൊപ്പണ്ണ, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

You might also like