നൈജീരിയയിൽ രണ്ട്‌ അക്രമങ്ങളിലായി രണ്ട് കത്തോലിക്ക വൈദികർ കൊല്ലപ്പെട്ടു

0

അബൂജ: നൈജീരിയയിൽ വാരാന്ത്യത്തിൽ നടന്ന രണ്ട്‌ അക്രമണങ്ങളിലായി രണ്ടു കത്തോലിക്ക വൈദികർ കൊല്ലപ്പെട്ടു. കടൂണ സംസ്ഥാനത്ത് ഫാ. വിറ്റൂസ് ബോറോഗോ എന്ന വൈദികനും, എടോ സംസ്ഥാനത്ത് ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികനുമാണ് കൊല്ലപ്പെട്ടത്. കടൂണ -കാചിയാ റോഡിന്റെ സമീപത്തുള്ള കൃഷിയിടത്തിൽവെച്ചാണ് കടൂണ സ്റ്റേറ്റ് പോളിടെക്നിക്കിലെ ചാപ്ലിനായിരുന്ന ഫാ. വിറ്റൂസ് ബോറോഗോയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുന്നത്. 50 വയസ്സാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ഫാ. ക്രിസ്റ്റഫർ ഒഡിയയെ ഇകാബിഗ്ബോയിലെ സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ റെക്ടറിയിൽ നിന്നും അക്രമകാരികൾ ജൂൺ 26നു തട്ടിക്കൊണ്ട് പോവുകയായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കണ്ടു കിട്ടിയ കാര്യം ആച്ചി രൂപത സ്ഥിരീകരിച്ചു. സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ ചുമതലയോടൊപ്പം, ഒരു സ്കൂളിന്റെ ചുമതല കൂടി 41 വയസ്സുകാരനായ അദ്ദേഹത്തിനുണ്ടായിരുന്നു. വൈദികനെ അക്രമകാരികൾ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പിന്നാലെ ചെന്ന ഒരു അൾത്താര ശുശ്രൂഷിയും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയ മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടുവെന്ന് നൈജീരിയൻ മാധ്യമമായ ദ സൺ റിപ്പോർട്ട് ചെയ്തു. 

വിശ്വാസത്തെ പ്രതി ക്രൈസ്തവ വിശ്വാസികൾ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. 4650 ക്രൈസ്തവ വിശ്വാസികളാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. 2022ന്റെ ആദ്യത്തെ മൂന്നു മാസങ്ങളിൽ മാത്രം 900 ക്രൈസ്തവർക്ക് ജീവൻ നഷ്ടപ്പെട്ടു. ജൂൺ മാസം തുടക്കത്തിൽ തോക്കുധാരികൾ നൈജീരിയയിലെ ഒരു കത്തോലിക്കാ ദേവാലയവും, ബാബ്റ്റിസ്റ്റ് ദേവാലയവും ആക്രമിക്കുകയും മൂന്നു പേരെ കൊലപ്പെടുത്തുകയും, മുപ്പതിന് മുകളിൽ ആളുകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. ഒൺഡോ സംസ്ഥാനത്ത് ജൂൺ മാസം അഞ്ചാം തീയതി ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ വിശുദ്ധ കുർബാനയുടെ സമയത്ത് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാൽപതോളം വിശ്വാസികളാണ് കൊല്ലപ്പെട്ടത്.

You might also like