ലെബനോനിൽ രാഷ്ട്രീയ അനിശ്ചിതത്വം; ക്രൈസ്തവ വിശ്വാസികൾ ആശങ്കയിൽ

0

ബെയ്റൂട്ട്: 33 ശതമാനം ക്രൈസ്തവ വിശ്വാസികളുള്ള മധ്യേഷ്യൻ രാജ്യമായ ലെബനോനിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വം ക്രൈസ്തവരെ ആശങ്കയിലാഴ്ത്തുന്നു. ഈ വർഷം ഒക്ടോബർ 31നു ഇപ്പോഴത്തെ പ്രസിഡന്റ് മൈക്കിൾ ഓന്റെ ഭരണ കാലാവധി അവസാനിക്കും. ഭരണഘടനാപരമായി ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടിയാണ് പ്രസിഡന്റ് സ്ഥാനം നീക്കിവെച്ചിരിക്കുന്നത്. ഈ സ്ഥാനത്തേക്ക് അടുത്തതായി തെരഞ്ഞെടുക്കപ്പെടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന നാലുപേരും ക്രൈസ്തവ വിശ്വാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ വൈമനസ്യം കാണിക്കുന്നവരാണെന്ന കാരണമാണ് ക്രൈസ്തവരെ ആശങ്കയിലാഴ്ത്തുന്നത്. മൈക്കിൾ ഓൻ, അദ്ദേഹത്തിന്റെ മരുമകൻ ജിബ്രാൻ ബാസിൽ, ഹിസ്ബുളള എന്ന തീവ്രവാദി സംഘടനയുടെ പിന്തുണയുള്ള സുലൈമാൻ ഫ്രാങ്കി എന്നിവർക്കാണ് നിലവില്‍ സാധ്യത കൽപ്പിക്കപ്പെടുന്നത്.

കൂടാതെ ഒക്ടോബറിൽ ആരും തെരഞ്ഞെടുക്കപ്പെടാത്ത സാഹചര്യം ഉണ്ടായാൽ ഇപ്പോഴത്തെ പ്രധാനമന്ത്രിയും, മുസ്ലിം മത വിശ്വാസിയുമായ നജീബ് മിക്കാത്തി താൽക്കാലികമായി പ്രസിഡന്‍റാകാൻ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ വർഷം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ആപ്തവാക്യം ‘ക്രൈസ്തവർ സുഖമായിരിക്കുന്നു’ എന്നതായിരിന്നു. എന്നാല്‍ തീവ്രവാദി സംഘടന ക്രൈസ്തവർക്ക് നേരെ നടത്തിയ അതിക്രമങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് ക്രൈസ്തവർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ഇതിൽ കൊലപാതകങ്ങളുടെ ചിത്രങ്ങളും ഉണ്ടായിരിന്നു. വലിയ ക്രൈസ്തവ ചരിത്രമുള്ള പശ്ചിമേഷ്യൻ രാജ്യമായിരിന്നു ലെബനോൻ. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന നിരവധി പട്ടണങ്ങൾ ലെബനോനിലുണ്ട്. എഴുപതോളം തവണ ലെബനോൻ എന്ന പദം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ പടുത്തുയർത്തിയതിൽ ക്രൈസ്തവർ വലിയ പങ്കാണ് വഹിച്ചത്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണ്.

You might also like