തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവ ഗുരുതരം, അടിയന്തരമായി സർക്കാർ ഇടപെടല്‍ ഉണ്ടാകണം: കെസിബിസി

0

കൊച്ചി: തുറമുഖ വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെ‌സി‌ബി‌സി. തുറമുഖ വികസനത്തിൻറെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിന്റെ പരിണിത ഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അർഹിക്കുന്നതാണ്. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ മൂലം സംജാതമായിട്ടുള്ള കടുത്ത പരിസ്ഥിതി നാശം ന്യായീകരണമർഹിക്കുന്നതല്ലായെന്ന് കെസിബിസി വക്താവ്‌ പറഞ്ഞു.

കിലോമീറ്ററുകളോളം ഭാഗങ്ങളിൽ തീരം ഇല്ലാതാവുകയും കടൽ കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ വികസന വിരോധികൾ ഇന്ന് മുദ്രകുത്തി അപമാനിക്കാനുള്ള സംഘടിതശ്രമങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. കുറെ വർഷങ്ങളായി വിഴിഞ്ഞം തുറമുഖ നിർമ്മാണം അനുബന്ധിച്ച് തദ്ദേശീയർ ഉയർത്തുന്ന ആശങ്കകൾ പരിഗണിക്കാനുള്ള വൈമുഖ്യം ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ അപമാനകരമാണ്. അനേകർ തങ്ങളുടെ ഭവനങ്ങൾ നഷ്ടപ്പെട്ട് വർഷങ്ങളായി അടിസ്ഥാനസൗകര്യം പോലുമില്ലാത്ത പുനരധിവാസകേന്ദ്രങ്ങളിലാണ് എന്നുള്ളതും, ഓരോ വർഷം കഴിയുംതോറും കൂടുതൽ കുടുംബങ്ങൾ ജീവനും സ്വത്തിനും കടുത്ത ഭീഷണി നേരിടുന്നു എന്നുള്ളതും തികഞ്ഞ യാഥാർത്ഥ്യങ്ങളാണ്. ദിവസങ്ങളോളമായി നടന്നുവരുന്ന സമരത്തിനൊടുവിൽ കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ശുഭകരമായ സമീപനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതും, മുഖ്യമന്ത്രിയുമായി ചർച്ച തീരുമാനിക്കപ്പെട്ടതും അഭിനന്ദനാർഹമാണ് എന്നും വക്താവ്‌ കൂട്ടിച്ചേർത്തു.

വർഷങ്ങളായുള്ള പല വാഗ്ദാനങ്ങളും ഇതുവരെ നിറവേറ്റപ്പെടുകയോ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ലാത്തതിനാൽ മുൻവാഗ്ദാനങ്ങൾ നടപ്പിലാകാത്തിടത്തോളം കാലം സമരം തുടരും എന്ന നിലപാടാണ് സമരസമിതി സ്വീകരിച്ചിരിക്കുന്നത്. ഈ ഘട്ടത്തിൽ നിലനിൽപ്പിനു വേണ്ടി പോരാടുന്ന തീരദേശവാസികൾക്കും അവരുടെ പോരാട്ടത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതക്കും കേരള കത്തോലിക്കാമെത്രാൻ സമിതി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് ജനാധിപത്യപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം എന്നതാണ്‌ ആവശ്യം.

എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം പ്രതിബന്ധതയോടെ നടപ്പിലാക്കാനും പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാതെ പദ്ധതികൾ ആവിഷ്കരിക്കാനും ഭരണസംവിധാനങ്ങൾക്ക് കഴിയണം. ഭീഷണികൾ നേരിടുന്ന എല്ലാ തീരദേശമേഖലകളിലും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ സന്നദ്ധമാകണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെടുന്നുവെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.

You might also like