ഉഗാണ്ടയില്‍ സുവിശേഷകർക്ക്‌ നേരെ കത്തി ആക്രമണം

0

നെയ്റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഇസ്ലാമിക പണ്ഡിതന്‍മാരുമായുള്ള മതപരമായ സംവാദങ്ങള്‍ വഴി നിരവധി മുസ്ലീങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച രണ്ട് വചന പ്രഘോഷകര്‍ തീവ്ര ഇസ്ലാം മതസ്ഥരുടെ കത്തികൊണ്ടുള്ള ആക്രമണത്തിനു ഇരയായി. മുപ്പത്തിയഞ്ചുകാരനായ ആന്‍ഡ്രൂ ഡികുസൂകാക്കും, ഇരുപത്തിയാറുകാരനായ റൊണാള്‍ഡ്‌ മുസാസിസിക്കുമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ ആഴത്തില്‍ മുറിവേറ്റത്. ഇഗാങ്ങാ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ മുസ്ലീം പണ്ഡിതന്‍മാരുമായി മതപരമായ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20നും 24നും ഇടയില്‍ മുസ്ലീം ഭൂരിപക്ഷ ഗ്രാമമായ നംപിരിക്കായില്‍ വെച്ച് നടന്ന സംവാദ പരമ്പരകള്‍ക്ക് ശേഷമാണ് ഇവര്‍ ആക്രമണത്തിനു ഇരയായതെന്നു മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കത്തികൊണ്ടുള്ള ആക്രമണത്തിനും ക്രൂരമായ മര്‍ദ്ദനത്തിനും ഇരയായ സുവിശേഷകര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംവാദത്തിന്റെ അവസാന ദിവസം അറിയപ്പെടുന്ന മുസ്ലീം പണ്ഡിതര്‍ വരെ ക്രിസ്തുവിലേക്ക് തിരിഞ്ഞുവെന്നും മുസ്ലീങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചുവെന്നും ദുര്‍മന്ത്രവാദികളും തെരുവ് കച്ചവടക്കാരും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ചികിത്സയില്‍ കഴിയുന്ന ഡികുസൂകാ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനോട് വെളിപ്പെടുത്തി. വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴി രാത്രി 7:30-ഓടെ ഒരു സംഘം മുസ്ലീങ്ങള്‍ “ഇവരാണവര്‍, അവരെ അടിക്കൂ” എന്നാക്രോശിച്ചുക്കൊണ്ട് അവരെ തടയുകയും, മര്‍ദ്ദിക്കുകയുമായിരുന്നു. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചായിരിന്നു ആക്രമണം.

റോഡില്‍ കുഴഞ്ഞു വീണ തങ്ങള്‍ക്ക് പിന്നീട് നടന്നതൊന്നും ഓര്‍മ്മയില്ലെന്നും, ഓര്‍മ്മ വന്നപ്പോള്‍ ആശുപത്രി കിടക്കയിലായിരുന്നെന്നും ഡികുസൂകാ പറഞ്ഞു. ആ സമയത്ത് അതുവഴി വന്ന വാഹനത്തിലെ ഡ്രൈവറാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അക്രമികളെ അറിയാവുന്നതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായാല്‍ ഉടന്‍തന്നെ കേസ് ഫയല്‍ ചെയ്യുവാനാണ് ഇവരുടെ തീരുമാനം. ഉഗാണ്ടയില്‍ പ്രത്യേകിച്ച് കിഴക്കന്‍ മേഖലയില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സ്വന്തം വിശ്വാസം പ്രചരിപ്പിക്കുവാനും, മറ്റുള്ളവരെ വിശ്വാസ പരിവര്‍ത്തനം ചെയ്യുവാനുമുള്ള മതസ്വാതന്ത്ര്യം ഉഗാണ്ടന്‍ ഭരണകൂടം ഉറപ്പ് നല്‍കുന്നുണ്ട്. ഉഗാണ്ടന്‍ ജനസംഖ്യയുടെ 12% മാത്രമുള്ള ഇസ്ലാം മതസ്ഥര്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്.

You might also like