പാപ്പായുടെ നാല്പത്തിനാലാം വിദേശ ഇടയസന്ദർശനം സമാപിച്ചു

0

ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിനാലാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് പരിസമാപ്തിയായി. ഫ്രാൻസിലെ മർസെയ് നഗരമായിരുന്നു സന്ദർശന വേദി.

വവിധമത വിശ്വാസികളായ 120 യുവതീയുവാക്കളും, മദ്ധ്യധരണിപ്രദേശത്തെ 30 നാടുകളിലെ കത്തോലിക്കാമെത്രാന്മാരും സെപ്റ്റംബർ 17-24 വരെ സമ്മേളിച്ച മർസെയിൽ പ്രസ്തുത സമ്മേളനത്തിൻറെ, അതായത്, മെഡിറ്ററേനിയൻ സമ്മേളനത്തിൻറെ (Rencontres Méditerranéennes)സമാപനം കുറിക്കുന്നതിനാണ് പാപ്പാ അവിടെ എത്തിയത്.

വളരെ ഹ്രസ്വമായിരുന്നു പാപ്പായുടെ ഈ ഇടയസന്ദർശനം. വെള്ളിയാഴ്ച വൈകുന്നേരം മർസെയിൽ എത്തിയ പാപ്പാ ശനിയാഴ്ച വൈകുന്നേരം അവിടെ നിന്നു വത്തിക്കാനിലേക്കു മടങ്ങി. സെപ്റ്റംബർ 22,23 തീയതികളിലായിരുന്നു ഈ സന്ദർശനം എന്നു പറയാമെങ്കിലും സന്ദർശ ദൈർഘ്യം 1 ദിവസവും 6-ലേറെ മണിക്കൂറും മാത്രമായിരുന്നു. ഈ യാത്രയിൽ പാപ്പാ, വ്യോമ കരമാർഗ്ഗങ്ങളിലൂടെ മൊത്തം1428 കിലോമീറ്റർ ദൂരം സഞ്ചരിച്ചു, അഞ്ചു പ്രഭാഷണങ്ങൾ നടത്തി.

ഫ്രാൻസിലെ മർസെയിൽ നിന്ന് ശനിയാഴ്ച (23/09/23) പ്രാദേശികസമയം വൈകുന്നേരം 7.28-ന്, ഇന്ത്യയിൽ ശനിയാഴ്ച രാത്രി 10.58-ന്, റോമിലേക്ക് മടക്ക യാത്ര ആരംഭിച്ച പാപ്പാ ഏതാണ്ട് 1 മണിക്കൂറും 10 മിനിറ്റും കൊണ്ട് റോമിൽ ലെയൊണർദൊ ദ വിഞ്ചി അന്താരാഷ്ട വിമാനത്താവളത്തിൽ എത്തി. അപ്പോൾ പ്രാദേശിക സമയം രാത്രി 8.37 ആയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പാപ്പാ കാർമാർഗ്ഗം നേരെ പോയത്, ഓരോ വിദേശ അപ്പൊസ്തോലികയാത്രാനന്തരവും പതിവുള്ളതു പോലെ, റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിലേക്കാണ്. അവിടെ എത്തിയ പാപ്പാ ആ ബസിലിക്കയിൽ “സാളൂസ് പോപുളി റൊമാനി”  (Salus populi romani ) അഥവാ, “റോമൻ ജനതയുടെ രക്ഷ” എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാനാഥയുടെ സവിധത്തിൽ മൗനമായി പ്രാർത്ഥിച്ച് നന്ദിയർപ്പിച്ചതിനു ശേഷമാണ് വത്തിക്കാനിലേക്കു പോയത്.

You might also like