കർദിനാൾ ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ പദവി ഒഴിഞ്ഞു

0

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു. സിറോ മലബാർ സഭ ആസ്‌ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് സ്ഥാനം ഒഴിയുന്നതായി ആലഞ്ചേരി അറിയിച്ചത്. മുൻകൂട്ടി തയാറാക്കിയ പ്രസ് റിലീസ് മാധ്യമങ്ങൾക്കു മുന്നിൽ വായിക്കുകയായിരുന്നു.

മാർപ്പാപ്പയുടെ അനുമതിയോടെ പദവിയൊഴിയുന്നതായി കർദിനാൾ ആലഞ്ചേരി അറിയിച്ചു. മാർ ജോർജ് ആലഞ്ചേരി ഇനി മുതൽ ‘മേജർ ആർച്ച് ബിഷപ് എമരിറ്റസ്’ എന്ന് അറിയപ്പെടും. തൃശൂർ ആർച്ച് ബിഷപ്പ് കൂടിയായ മാർ ആൻഡ്രൂസ് താഴത്ത്, എറണാകുളം–അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവിയും ഒഴിഞ്ഞു.

പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ സിറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കും. നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയുന്നുവെന്ന് ആല‍ഞ്ചേരി അറിയിച്ചിരുന്നു. എന്നാൽ, ഇതിൽ മാർപ്പാപ്പ സിനഡിന്റെ അഭിപ്രായം തേടിയിരുന്നെങ്കിലും തീരുമാനം അംഗീകരിച്ചിരുന്നില്ല.

തുടർന്ന് 2022 നവംബറിൽ മാർപ്പാപ്പക്ക് വീണ്ടും രാജിക്കത്ത് അയക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ മാർപ്പാപ്പ അനുകൂല തീരുമാനമെടുത്തതെന്ന് ആല‍ഞ്ചേരി അറിയിച്ചു. രാജി മാർപ്പാപ്പ സ്വീകരിച്ചെന്നും മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് ഔദ്യോഗികമായി വിരമിക്കുന്നതായും ആലഞ്ചേരി വിശദമാക്കി.

You might also like