മാര്‍പ്പാപ്പയെ ഇന്ത്യയിലെത്തിക്കുമെന്ന് സഭാധ്യക്ഷന്‍മാര്‍ക്ക് ഉറപ്പ് നല്‍കി മോദി; മണിപ്പൂരിനെക്കുറിച്ച് പരാമര്‍ശിച്ചില്ല
ഡൽഹി: ഫ്രാൻസിസ് മാർപ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാർ. രാഷ്ട്രീയപരമായ കാര്യങ്ങളോ, മണിപ്പൂർ വിഷയമോ വിരുന്നിൽ ചർച്ചയായില്ലെന്നും സഭാധ്യക്ഷൻമാർ അറിയിച്ചു.വിരുന്നിൽ വികസനത്തിന് ക്രിസ്ത്യൻ നേതൃത്വത്തിന്റെ പിന്തുണ വേണമെന്ന് മോദി ആവശ്യപ്പെട്ടു. 60 അതിഥികളാണ് ആകെ പങ്കെടുത്തത്. മാർപാപ്പയെ കാണാൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ നിമിഷം എന്നും മോദി വിരുന്നിൽ വെച്ച് പറഞ്ഞു.
സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ദില്ലിയിൽ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്നൊരുങ്ങുന്നത്. കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു ക്ഷണം. ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു.