എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരെ കൂട്ടത്തോടെ സ്ഥലംമാറ്റി

0

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരെ കൂട്ടത്തോടെ സ്ഥലംമാറ്റി.സേവനത്തിലുള്ള 400-ഓളം വൈദികരില്‍ 142 പേരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലി അവധിയില്‍ പ്രവേശിച്ചതിന് പകരമായി ഫാ. വര്‍ഗീസ് മണവാളനെ നിയമിച്ചു.

അതിരൂപതയിലെ വൈദികനും വക്താവുമായിരുന്ന ഫാ. പോള്‍ തേലക്കാട്ട് വിരമിച്ചു. 40 വര്‍ഷം സത്യദീപത്തില്‍ ചീഫ് എഡിറ്ററായും, സത്യദീപം ഇംഗ്ലീഷ് വിഭാഗത്തിന്റെ എഡിറ്റര്‍ ആയും സേവനം പൂര്‍ത്തിയാക്കിയ ഫാ. പോള്‍ തേലക്കാട്ട് 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സ്വയം വിരമിച്ചത്.

അതേസമയം, കൊച്ചി രൂപതയുടെ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, ബിഷപ്പ് സ്ഥാനമൊഴിഞ്ഞു. ഇതുസംബന്ധിച്ച് അദ്ദേഹം മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചതായി ബിഷപ്പ് ഹൗസില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തില്‍ ഡോ. ജോസഫ് കരിയില്‍, താന്‍ സ്ഥാനമൊഴിയുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തുടര്‍ന്ന് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മോണ്‍. ഷൈജു പര്യാത്തുശ്ശേരിയെ രൂപത ഉപദേശകസമിതി തിരഞ്ഞെടുത്തു. വിരമിക്കല്‍ പ്രായമായ 75 വയസ്സ് തികഞ്ഞതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നതിന് ബിഷപ്പ് കരിയില്‍ അപേക്ഷ നല്‍കിയത്. കൊച്ചി രൂപതയുടെ 35-ാമത്തെ മെത്രാനായിരുന്നു ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിയായ ഡോ. ജോസഫ് കരിയില്‍. തദ്ദേശീയനായ നാലാമത്തെ ബിഷപ്പും. കൊച്ചി രൂപത വികാരി ജനറല്‍, പി.ഒ.സി. ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

You might also like