റഫ ആക്രമണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് നെതന്യാഹു ; ആദ്യം പുറത്താക്കേണ്ടത് നെതന്യാഹുവിനെയെന്ന് പ്രതിപക്ഷ നേതാവ്

0

ദുബൈ: റഫ ആക്രമണ പദ്ധതിയിൽ നിന്ന് പിറകോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. റഫക്കു നേരെ വ്യാപക ആക്രമണത്തിന് ഒരുങ്ങുന്നതായ റിപ്പോർട്ടുകൾക്കിടെയാണ് ലക്ഷ്യം നേടും വരെ പിൻവാങ്ങില്ലെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനം. അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളുടെ സമ്മർദം തള്ളിയ നെതന്യാഹു, ഹമാസിന്‍റെ സൈനിക സംവിധാനങ്ങൾ പൂർണമായും തകർക്കുമെന്നും മുന്നറിയിപ്പ് നൽകി. നെതന്യാഹുവിനെതിരെയുള്ള ജനരോഷം ഇസ്രായേലിൽ തുടരുകയാണ്. ബന്ദികളുടെ ബന്ധുക്കൾ ഇന്നലെയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഹമാസിനും മുമ്പ് പുറന്തള്ളേണ്ടത് നെതന്യാഹുവിനെയാണെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് പറഞ്ഞു. ഗസ്സയിൽ സൈനികർ കൊല്ലപ്പെടുന്നതിന്‍റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം 5 സൈനികർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തത് സൗഹൃദ വെടിവെപ്പിലാണെന്ന് ഇസ്രായേൽ സൈന്യത്തിന്‍റെ വിശദീകരണം. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും സൈനിക വക്താവ് അറിയിച്ചു. അതേസമയം, ഇന്നലെ 15 സൈനികർക്ക് കൂടി പരിക്കേറ്റതായി ഇസ്രായേൽ വെളിപ്പെടുത്തി. വടക്കൻ ഇസ്രായേൽ അതിർത്തി കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിലാണ് ഇതിൽ നാലു സൈനികർക്ക് പരിക്കേറ്റത്. ഹിസ്ബുല്ല അയച്ച നൂറുകണക്കിന് മിസൈലുകൾ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് വൻതോതിൽ നാശം വരുത്തിയെന്നും റിപ്പോർട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യാ നടപടികൾ അതിന്‍റെ മൂർധന്യത്തിലെത്തിയെന്നും ഫലസ്തീൻ ജനതയെ രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിക്കു മുമ്പാകെ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. വംശഹത്യാ കേസിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്ക കൈമാറിയ പുതിയ പരാതിയിലാണ് ഹേഗിലെ കോടതിയിൽ വാദം ആരംഭിച്ചത്. ഇസ്രായേലിന്‍റെ വാദം ഇന്ന് നടക്കും

You might also like