സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെ സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക്

0

കാലിഫോർണിയ: നീണ്ട ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിൻറെ ഭൂമിയിലേക്കുള്ള മടക്കയാത്ര തീരുമാനമായി. സ്റ്റാർലൈനർ പേടകം യാത്രക്കാർ ആരുമില്ലാതെ ഈ വരുന്ന സെപ്റ്റംബർ ആറാം തിയതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്യും എന്ന് നാസ അറിയിച്ചു. 2024 ജൂൺ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചതായിരുന്നു ബോയിംഗിൻറെ സ്റ്റാർ‌ലൈനർ പേടകം. ‘ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നായിരുന്നു ഈ ദൗത്യത്തിൻറെ പേര്. എന്നാൽ യാത്രക്കിടെയുണ്ടായ ഹീലിയം ചോർച്ചയും ത്രസ്റ്ററുകൾ പ്രവർത്തനരഹിതമായതും പേടകത്തെ അപകടാവസ്ഥയിലാക്കി. വളരെ സാഹസികമായാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ച് സ്റ്റാർലൈനർ പേടകം ഐഎസ്എസിൽ ഡോക് ചെയ്‌തത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയ്ക്കും ബുച്ചിനും ഇതോടെ മുൻനിശ്ചയിച്ച പ്രകാരം സ്റ്റാർലൈനറിൽ ഭൂമിയിലേക്ക് മടങ്ങാനായില്ല. പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനാൽ മൂന്ന് മാസമായി ഐഎസ്എസിൽ സ്റ്റാർലൈനർ പേടകം ഡോക് ചെയ്‌തിട്ടിരിക്കുകയാണ്.

സ്റ്റാർലൈനർ പേടകത്തിൽ തന്നെ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ ശ്രമിച്ചെങ്കിലും അതീവ അപകടകരമായ സാഹചര്യം മുന്നിൽക്കണ്ട് ബോയിംഗും നാസയും ഇതിൽ നിന്ന് പിൻമാറിയിരുന്നു. ഇതോടെയാണ് ആളില്ലാതെ സ്റ്റാർലൈനറിനെ ഭൂമിയിൽ തിരികെ ലാൻഡ് ചെയ്യിക്കാൻ തീരുമാനമായത്. സുനിതയുടെയും ബുച്ചിൻറെയും മടക്കയാത്ര 2025 ഫെബ്രുവരിയിലേക്ക് നീട്ടുകയും ചെയ്‌തിരുന്നു. സ്പേസ് എക്‌സിൻറെ ഡ്രാഗൺ പേടകമാണ് ഇരുവരെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക. സെപ്റ്റംബർ ആറാം തിയതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക് ചെയ്യുന്ന സ്റ്റാർലൈനർ പേടകം ആറ് മണിക്കൂറിന് ശേഷം ഭൂമിയിൽ ലാൻഡ് ചെയ്യും. ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാൻഡ് സ്പ്രേസ് ഹാർബറാണ് പേടകത്തിൻറെ ലാൻഡിംഗിനുള്ള ഇടമായി കണ്ടെത്തിയിരിക്കുന്നത്.

You might also like