വിദേശത്ത് നിന്ന് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കാനഡ.

0

ഓട്ടവ: വിദേശത്ത് നിന്ന് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കാനഡ. കൂടാതെ വർക്ക് പെർമിറ്റിന്റെ എണ്ണവും കാനഡ കുറക്കും. കാനഡയിൽ താൽക്കാലികമായി താമസമാക്കുന്നവരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും മാസങ്ങളിൽ ഇതിനുള്ള നടപടികളുമായി കാനഡ മുന്നോട്ട് പോകുമെന്നാണ് സർക്കാർ അറിയിക്കുന്നത്. നേരത്തെ മറ്റ് പല രാജ്യങ്ങളും വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ട്രൂഡോ സർക്കാരിന് അഭിപ്രായ സർവേകളിൽ പിൻബലം കുറഞ്ഞതും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുമാണ് ഇത്തരമാെരു തീരുമാനമെടുപ്പിച്ചത്. 2025 ഒക്ടോബറിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കുക. കാനഡ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടൊരു പ്രചാരണ വിഷയമാണ് വിദേശത്ത് നിന്നും പഠനത്തിനും ജോലിക്കുമായെത്തുന്ന ആളുകളുടെ പ്രശ്നം. 2025ൽ ഇന്റർനാഷണൽ സ്റ്റഡി പെർമിറ്റ് 4,37,000 ആയി കുറക്കാനാണ് കാനഡ ഒരുങ്ങുന്നത്. 2023ൽ 509,390 പെർമിറ്റുകൾ നൽകിയിരുന്നു. എമിഗ്രേഷൻ വകുപ്പിലെ വിവരങ്ങൾ പ്രകാരം 2024ൽ ഇതുവരെ 175,920 പെർമിറ്റുകൾ നൽകിയിട്ടുണ്ട്. നേരത്തെ രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കാനഡ സർക്കാർ നിജപ്പെടുത്തിയിരുന്നു. 6.8 ശതമാനമുണ്ടായിരുന്നതാണ് അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തിയത്. കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ ചിലവ് കുറഞ്ഞ വീടുകളിൽ ഉൾപ്പടെ കാനഡയിൽ ലഭ്യതക്കുറവുണ്ടായി.

You might also like